ന്യൂഡൽഹി: വിവാദമായ ‘ഉദയ്പൂർ ഫയൽസ്’ എന്ന സിനിമയുടെ റിലീസിനെ എതിർത്ത് ഭട്കൽ ആസ്ഥാനമായുള്ള സാമൂഹിക-മത സംഘടനയായ മജ്ലിസ്-ഇ-ഇസ്ലാവ തൻസീം നൽകിയ ഹരജിയിൽ ഇടക്കാല സ്റ്റേ പുറപ്പെടുവിപ്പിച്ച ഹൈക്കോടതിയുടെ നടപടിയിൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകി സിനിമയുടെ നിർമാതാക്കൾ. ചിത്രം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും വർഗീയ വിദ്വേഷം വളർത്തുകയും മുസ്ലിം സമൂഹത്തെ പക്ഷപാതപരമായി ലക്ഷ്യം വെക്കുകയും ചെയ്യുന്നുവെന്ന് ചൂടികാട്ടിയാണ് സംഘടന സിനിമയുടെ പ്രദർശനം തടഞ്ഞത്. ഇതിനെതിരെയാണ് നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചത്.
നാളെ സുപ്രീം കോടതി കേസ് പരിഗണിക്കും. അതേസമയം, ചിത്രത്തിന്റെ പ്രദർശന അനുമതി നിഷേധിച്ചതിനെതിരെ ഹരജിക്കാർ കേന്ദ്രത്തിന് ഒരു നിവേദനം നൽകിയിട്ടുണ്ട്. ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ അടിയന്തര വാദം കേൾക്കണമെന്ന് നിർമാതാക്കൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗൗരവ് ഭാട്ടിയ സുപ്രീം കോടതിയിൽ നൽകിയ അപ്പീലിൽ പറഞ്ഞു. വെള്ളിയാഴ്ച തീയറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും വ്യാഴാഴ്ച രാത്രി 8 മണിക്ക് റിലീസ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു.
പ്രവാചകൻ മുഹമ്മദ് നബി (സ) യെക്കുറിച്ചുള്ള ആക്ഷേപകരമായ പരാമർശങ്ങൾ സിനിമയിൽ ഉൾപ്പെടുന്നു, കൂടാതെ ഇസ്ലാമിക പഠിപ്പിക്കലുകളെ വളച്ചൊടിക്കുകയും ചെയ്യുന്നു. അത്തരം ഉള്ളടക്കം മുസ്ലിംകളെ വ്രണപ്പെടുത്തുക മാത്രമല്ല, രാജ്യത്തിന്റെ സാമൂഹിക ഐക്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുകയും ചെയ്യുന്നതായി സിനിമ പ്രദർശനം തടഞ്ഞ മജ്ലിസ്-ഇ-ഇസ്ലാവ തൻസീം സംഘടന പറഞ്ഞു.
പ്രദർശന അനുമതി നിഷേധിക്കുമ്പോൾ ചിത്രം റിലീസ് ചെയ്യാൻ 12 മണിക്കൂർ മാത്രമേ ബാക്കിയുണ്ടായിരുന്നെന്നും ഗൗരവ് ഭാട്ടിയ നൽകിയ അപ്പീലിൽ പറയുന്നുണ്ട്. എന്നാൽ സിനിമയുടെ ടീസർ സർട്ടിഫിക്കേഷൻ ഇല്ലാതെയാണ് പുറത്തിറക്കിയതെന്ന് നിർമ്മാതാവ് സമ്മതിച്ചിട്ടുള്ളതായി ഹൈക്കോടതി പറഞ്ഞു.
മുമ്പ് പുറത്തിറങ്ങിയ ‘ദി കശ്മീർ ഫയൽസ്’, ‘ദി കേരള സ്റ്റോറി’ തുടങ്ങിയ ചിത്രങ്ങളുമായി സാമ്യം പുലർത്തുന്ന ഉദയ്പൂർ ഫയൽസ് സിനിമയുടെ മറവിൽ ഏകപക്ഷീയമായ ആഖ്യാനങ്ങൾ അവതരിപ്പിക്കുന്ന അതേ രീതിയാണ് പിന്തുടരുന്നതെന്ന് സംഘടന ആരോപിച്ചു. വിദ്വേഷവും അവിശ്വാസവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. ഇത്തരം സിനിമകൾ മുമ്പ് രാജ്യത്തുടനീളം വർഗീയ സംഘർഷങ്ങൾ വർധിപ്പിച്ചിട്ടുണ്ടെന്നും ഉദയ്പൂർ ഫയൽസിന്റെ റിലീസിലും സമാനമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭയപ്പെടുന്നുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.