ബംഗളൂരു: കെ.ജി.എഫിന് ശേഷം സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന റോക്കിങ് സ്റ്റാർ യാഷ് ചിത്രം 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്‌സി'ന്റെ റിലീസ് തീയതി മാറ്റി. 2026 ജൂൺ 4ന് ആഗോളതലത്തിൽ റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും, ചിത്രം കൂടുതൽ വിപുലമായ രീതിയിൽ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനായി തീയതി പുതുക്കാൻ തീരുമാനിച്ചുവെന്ന് നിർമാണ കമ്പനികളായ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും കെ.വി.എൻ പ്രൊഡക്ഷൻസും അറിയിച്ചു. പുതുക്കിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി.
അടുത്തിടെ നടന്ന 'സിനിമാകോൺ 2026' വേദിയിൽ ചിത്രത്തിന് ലഭിച്ച വമ്പിച്ച പ്രതികരണമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നിർമാതാക്കളെ നയിച്ചത്. അന്താരാഷ്ട്ര വിതരണക്കാരിൽനിന്നും ആഗോള സിനിമാ രംഗത്തെ പ്രമുഖരിൽ നിന്നും ലഭിച്ച മികച്ച പിന്തുണ, ചിത്രത്തിന് വലിയ അന്താരാഷ്ട്ര റിലീസ് സാധ്യതകൾ തുറന്നുനൽകിയിട്ടുണ്ട്. സിനിമയുടെ നിർമാണ ജോലികൾ ഇതിനോടകം പൂർത്തിയായ സാഹചര്യത്തിൽ, അന്താരാഷ്ട്ര വിതരണ കരാറുകളും പ്രധാന അന്താരാഷ്ട്ര പങ്കാളിത്തങ്ങളും ഉറപ്പാക്കാനാണ് നിലവിൽ അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.
ഇന്ത്യൻ സിനിമ സ്വന്തം സ്വരം കണ്ടെത്തി ആഗോള വേദിയിലേക്ക് ഉയരുന്ന ഈ ഘട്ടത്തിൽ, അതിന്റെ നിലവാരം ഉയർത്തേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് യാഷ് പ്രതികരിച്ചു. ചില യാത്രകൾക്ക് ക്ഷമ ആവശ്യമാണെന്നും, അർഹിക്കുന്ന വലിയ സ്കെയിലിൽ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാൻ വേണ്ട സമയം എടുക്കുന്നത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സിനിമക്ക് അഭിമാനിക്കാവുന്ന നിമിഷമായിരിക്കും 'ടോക്സിക്' എന്നും ആരാധകരുടെ പിന്തുണക്ക് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളി സംവിധായിക ഗീതു മോഹൻദാസ് ഒരുക്കുന്ന ഈ ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. യാഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. യാഷും ഗീതു മോഹൻദാസും ചേർന്നാണ് ചിത്രത്തിന് രചന നിർവഹിച്ചിരിക്കുന്നത്. കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ച സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഡബ്ബ് ചെയ്തും പ്രേക്ഷകരിലേക്ക് എത്തും. കാത്തിരിപ്പിന് അർഹമായ ഒരു മികച്ച ചലച്ചിത്രാനുഭവമായിരിക്കും ടോക്സിക് എന്ന് അണിയറ പ്രവർത്തകർ ഉറപ്പുനൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.