തിയറ്ററുകളിൽ തകർപ്പൻ വിജയം നേടിയതിന് ശേഷം 'ധുരന്ധർ: ദി റിവഞ്ച്' ഒടുവിൽ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലേക്ക് എത്തുകയാണ്. എന്നാൽ വിദേശത്തുള്ള പ്രേക്ഷകർക്ക് ഒരു പ്രത്യേക സർപ്രൈസ് കാത്തിരിപ്പുണ്ട്. ഈ ആക്ഷൻ ത്രില്ലറിന്റെ 'റോ ആൻഡ് ഉണ്ടേഖ' എന്ന ദൈർഘ്യം കൂടിയ പതിപ്പ് മെയ് 14 മുതൽ അന്താരാഷ്ട്ര തലത്തിൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇത് സിനിമയുടെ ആരാധകർക്കിടയിൽ വലിയ ആവേശം ഉണ്ടാക്കിയിട്ടുണ്ട്.
വിദേശത്തെ നെറ്റ്ഫ്ലിക്സ് ലിസ്റ്റിങിൽ സിനിമയുടെ പേരിനൊപ്പം 'റോ ആൻഡ് ഉണ്ടേഖ' എന്ന് ചേർത്തിരിക്കുന്നത് ശ്രദ്ധേയമാണ്. തിയറ്ററിൽ കണ്ടതിനേക്കാൾ കൂടുതൽ രംഗങ്ങൾ ഉൾപ്പെടുത്തിയ, വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും ഇതെന്നാണ് സൂചന. തിയറ്റർ പതിപ്പിന് 3 മണിക്കൂർ 49 മിനിറ്റായിരുന്നു ദൈർഘ്യമെങ്കിൽ, ഒ.ടി.ടി പതിപ്പ് 3 മണിക്കൂർ 52 മിനിറ്റുണ്ട്. അതായത് ഏകദേശം മൂന്ന് മിനിറ്റോളം അധിക ദൃശ്യങ്ങൾ ഇതിലുണ്ടാകും. എന്നാൽ ഏതൊക്കെ ഭാഗങ്ങളാണ് പുതുതായി ചേർത്തതെന്ന് അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയിൽ ചിത്രത്തിന്‍റെ സ്ട്രീമിങ് അവകാശം ജിയോ ഹോട്ട്സ്റ്റാറിനാണ്. എന്നാൽ ഇന്ത്യൻ പ്രേക്ഷകർക്ക് ഈ പ്രത്യേക പതിപ്പ് കാണാൻ സാധിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
സിനിമയുടെ വിജയത്തിന് പിന്നാലെ 'ധുരന്ധർ 3' വരുമോ എന്ന ചർച്ചകളും സജീവമാണ്. സിനിമയുടെ സഹനിർമാതാവ് ജ്യോതി ദേശ്പാണ്ഡെ ഈ വർഷം അവസാനം പ്രേക്ഷകർക്കായി ഒരു സർപ്രൈസ് ഉണ്ടാകുമെന്ന് സൂചിപ്പിച്ചത് ആരാധകരുടെ പ്രതീക്ഷ വർദ്ധിപ്പിച്ചു. എന്നാൽ ചിത്രത്തിൽ അഭിനയിച്ച രാകേഷ് ബേദി ഇതിനെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായമാണ് പങ്കുവെച്ചത്. കഥയിലെ നായകൻ തന്റെ രാജ്യത്തേക്ക് മടങ്ങുന്നതോടെ സിനിമ അവസാനിച്ചുവെന്നും, മറ്റൊരു ഭാഗത്തിന് സാധ്യത കുറവാണെന്നുമാണ് അദ്ദേഹം പറയുന്നത്. എങ്കിലും ഇതൊരു വലിയ ഫ്രാഞ്ചൈസി ആയതിനാൽ ഭാവിയിൽ പുതിയ അഭിനേതാക്കളെ വെച്ച് പുതിയ കഥകൾ വരാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.