ഭാഷക്ക് അതീതമായി ആളുകള്‍ ഉള്‍ക്കൊണ്ട സിനിമയാണ് ആടുജീവിതമെന്ന് സഞ്ചാരി സന്തോഷ് ജോര്‍ജ്ജ് കുളങ്ങര. ആടുജീവിതത്തിന്റെ വിജയാഘോഷ ചടങ്ങിലാണ് ഇക്കാര്യം പറഞ്ഞത്. ഇത് നമ്മുടെ സിനിമയാണെന്നും ആടുജീവിതത്തെ ആഗോളതലത്തിലെത്തിക്കാന്‍ മലയാളികള്‍ ഓരോരുത്തരും കൂടെ നില്‍ക്കണമെന്നും സന്തോഷ് ജോര്‍ജ്ജ് കുളങ്ങരകൂട്ടിച്ചേർത്തു.
'മലയാളത്തില്‍ ഇതിനുമുന്‍പും ഇരുപത്തിയഞ്ചുദിവസം ഓടിയ ധാരാളം സിനിമകളുണ്ടായിട്ടുണ്ട്. പക്ഷേ ഈ സിനിമയിലൂടെ നമുക്ക് മലയാളത്തിന്, കേരളത്തിന് ലോകത്തിനു മുന്നിലേക്ക് നമുക്കൊരു സൃഷ്ടി കിട്ടിയിരിക്കുന്നു. ഭാഷക്ക് അതീതമായി ആളുകള്‍ ഉള്‍ക്കൊണ്ട സിനിമയാണ് ആടുജീവിതം. പല മേഖലകളിലൂടെ സിനിമകളെ ശക്തമായി വിമര്‍ശിക്കുന്നവര്‍ പോലും ഈ ചിത്രത്തെ പുകഴ്ത്തുന്നുണ്ട്. ഇനി ചര്‍ച്ചചെയ്യപ്പെടേണ്ടത്, ഈ സിനിമയെ കേരളം എങ്ങനെ പ്രയോജനപ്പെടുത്താന്‍ പോകുന്നു, ഈ സിനിമയിലൂടെ കേരളസമൂഹം എങ്ങനെ മലയാളഭാഷയെ ലോകത്തിനു മുന്നില്‍ എത്തിക്കാന്‍ പോവുന്നു എന്നതാണ്, അതാണ് ചര്‍ച്ചാവിഷയമാവേണ്ടത്'- സന്തോഷ് ജോര്‍ജ്ജ് കുളങ്ങര പറഞ്ഞു.
കൊച്ചിയിൽ വെച്ചു നടന്ന ആടുജീവിതത്തിന്റെ വിജയാഘോഷ ചടങ്ങിൽ ചിത്രത്തിലെ നായകനും ഡിസ്ട്രിബ്യൂട്ടറുമായ പൃഥ്വിരാജ്, സംവിധായകന്‍ ബ്ലെസ്സി, മാധ്യപ്രവർത്തകരായ ശ്രീകണ്ഠന്‍ നായര്‍, അഭിലാഷ്, പ്രമോദ് രാമന്‍, റാഷിദ്, ജെവിന്‍ ടുട്ടു എന്നിവരും പങ്കെടുത്തിരുന്നു.
മാർച്ച് 28 നാണ് ആടുജീവിതം തിയറ്ററുകളിലെത്തിയത്. ഇതിനോടകം 150 കോടി ആഗോള ബോക്സോഫീസിൽ കളക്ഷൻ നേടിയിട്ടുണ്ട്. ആടുജീവിതം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.