'പ്രൊപഗൻഡ, അശ്ലീല ചിത്രം' കശ്മീർ ഫയൽസിനെതിരെ ആഞ്ഞടിച്ച് അന്താരാഷ്ട്ര ചലച്ചിത്രോത്സവ ജൂറി തലവൻ

പനാജി: ഗോവയിൽ നടക്കുന്ന 53-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ (IFFI) വിവേക് അഗ്നിഹോത്രിയുടെ വിവാദ ബോളിവുഡ് ചിത്രം 'ദ കശ്മീർ ഫയൽസി'നെതിരെ തുറന്നടിച്ച് ജൂറി തലവനും ഇസ്രയേലി സംവിധായകനുമായ നദവ് ലാപിഡ്. ചിത്രത്തെ അശ്ലീലമെന്നും 'പ്രൊപഗൻഡ'യെന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സിനിമ കണ്ട് ജൂറി അസ്വസ്ഥരായെന്നും ലാപിഡ് സിനിമയുടെ പ്രദർശനത്തിന് ശേഷമുള്ള ചടങ്ങിൽ പറഞ്ഞു.

ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം, നവംബർ 22-നായിരുന്നു ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ചത്. ചിത്രത്തിൽ അഭിനയിച്ച അനുപം ഖേറും പ്രദർശനത്തിൽ പങ്കെടുത്തിരുന്നു.

Full View

"കശ്മീർ ഫയൽസ് എന്ന സിനിമ ഞങ്ങളെ എല്ലാവരെയും (ജൂറി) ഞെട്ടിക്കുകയും അസ്വസ്ഥരാക്കുകയും ചെയ്തു. ഇത്തരമൊരു അഭിമാനകരമായ ചലച്ചിത്ര മേളയുടെ മത്സരവിഭാഗത്തിന് അനുചിതമായ തരത്തിലുള്ള ഒരു കുപ്രചരണ, അശ്ലീല സിനിമയായി അതിനെ ഞങ്ങൾക്ക് തോന്നി. ഫെസ്റ്റിവലിൽ വിമർശനാത്മകമായ ചർച്ചകൾ സ്വീകാര്യമായതിനാൽ നിങ്ങളുമായി തുറന്ന അതൃപ്തി പങ്കിടുന്നു," -ലാപിഡ് പറഞ്ഞു.

ഇന്ത്യയിലെ തിയറ്ററുകളിൽ നിന്ന് വലിയ കളക്ഷൻ നേടിയ 'ദ കശ്മീർ ഫയൽസ്' ഇറങ്ങിയത് മുതൽ വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. ചിത്രത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരം നൽകിയതിനെതിരെയും വിശമർനമുയർന്നിരുന്നു. മാർച്ച് 11നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. അനുപം ഖേര്‍, പല്ലവി ജോഷി, ദര്‍ശന്‍ കുമാര്‍ തുടങ്ങിയവരാണ് ദ കശ്മീർ ഫയൽസിലെ പ്രധാനകഥാപാത്രങ്ങൾ.

1989-1990കളിൽ കശ്മീരിൽനിന്നും പലായനം ചെയ്യേണ്ടിവന്ന കശ്മീരി പണ്ഡിറ്റുകളു​ടെ യഥാർഥ കഥ പറയുന്ന ചിത്രം എന്നായിരുന്നു സിനിമയുടെ അണിയറ പ്രവർത്തകരുടെ വാദം. സിനിമ റിലീസ് ആയതിന് പിന്നാലെ ഹിന്ദുത്വ കേന്ദ്രങ്ങളിൽനിന്നും അതിഭയങ്കരമായ പിന്തുണയാണ് സിനിമക്ക് ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വരെ ചിത്രം കാണാൻ ആഹ്വാനവുമായി എത്തിയിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ടാക്‌സ് ഇളവുകള്‍ നൽകിയും, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സിനിമ കാണാൻ അവധികള്‍ നൽകിയും വിദ്വേശ പ്രചരണത്തിന് ബി.ജെ.പി കൂട്ടുനിൽക്കുന്ന കാഴ്ചയായിരുന്നു.

സിനിമയിലെ സംഭവങ്ങൾ സംബന്ധിച്ച് പൊടിപ്പും തൊങ്ങലുംവെച്ച കഥകൾ രാജ്യത്ത്പ പ്രചരിച്ചു. ഹരിദ്വാർ ധർമ സൻസദിൽ മുഴങ്ങിയതിനേക്കാൾ വലിയ മുസ്‍ലിം വംശഹത്യാ ആഹ്വാനങ്ങൾ സിനിമ കണ്ടിറങ്ങിയവർ തിയറ്ററുകളിൽ മുഴക്കുന്നതിനും രാജ്യം സാക്ഷിയായി. 'നമ്മൾ ഈ സിനിമ കണ്ടിരിക്കുന്ന സമയത്തുപോലും മുസ്‍ലിംകൾ അവരുടെ വീട്ടുകളിൽ വംശവർധനവ് നടത്തിക്കൊണ്ടിരിക്കുകയാണെന്നും എല്ലാത്തിനേയും അവസാനിപ്പിക്കണമെന്നും' സിനിമ കണ്ടിറങ്ങിയ ഒരു ഹിന്ദുത്വ പ്രവർത്തകൻ അലറിവിളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

പ്രദർശനവിജയം നേടിക്കൊണ്ടിരിക്കവേ, മതേതര വിശ്വാസികളായ കശ്മീരി പണ്ഡിറ്റുകൾ അടക്കം സിനിമക്കെതിരെ രംഗത്തുവരികയുണ്ടായി. ഞങ്ങളുടെ ദുരിത ജീവിതത്തിന് കാരണക്കാരായവർ തന്നെയാണ് ഇപ്പോൾ സിനിമക്ക് വേണ്ടിയും രംഗത്തെത്തിയിരിക്കുന്നതെന്ന് പണ്ഡിറ്റുകൾ അന്ന് പറഞ്ഞിരുന്നു.

Tags:    
News Summary - 'Propaganda, Vulgar Movie': IFFI Jury Head Thrashes 'The Kashmir Files'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.