'കടുവ'യെചൊല്ലിയുള്ള വിവാദങ്ങൾക്ക് വിരാമം; കുറുവാച്ചനായി പൃഥ്വി എത്തും, സംവിധാനം ഷാജി കൈലാസ്

'കടുവ' സിനിമയെചൊല്ലി മാസങ്ങളായി നിലനിന്ന വിവാദങ്ങൾക്ക് വിരാമം. ഹൈകോടതി വിധിയോടെയാണ് സിനിമയുടെ കാര്യത്തിൽ അന്തിമ തീരുമാനമായത്. സുരേഷ് ഗോപി നായകനായി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സിനിമക്ക് ജില്ലാ കോടതി ഏർപ്പെടുത്തിയ വിലക്ക് ഹൈകോടതി ശരിവച്ചു. നേരത്തെ കേസ് പരിഗണിച്ച ജില്ലാ കോടതി സുരേഷ് ഗോപി ചിത്രത്തിന്‍റെ ചിത്രീകരണം സ്റ്റേ ചെയ്തിരുന്നു. കടുവാക്കുന്നേൽ കുറുവച്ചൻ സിനിമയുമായി ബന്ധപ്പെട്ട പേരോ പ്രമേയമോ അണിയറ പ്രവർത്തകർക്ക് ഉപയോഗിക്കാനാകില്ലെന്നായിരുന്നു കോടതിവിധി.

2020 ഓഗസ്റ്റില്‍ സുരേഷ് ഗോപിയുടെ 250-ാമത് ചിത്രത്തിന് മേലുള്ള വിലക്ക് കോടതി സ്ഥിരപ്പെടുത്തിയിരുന്നു. 'കടുവ'യുടെ തിരക്കഥാകൃത്ത് ജിനു എബ്രാഹാമാണ് സുരേഷ്ഗോപി ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചത്. കഥാപാത്രത്തിെൻറ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമാണെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. സുരേഷ് ഗോപി ചിത്രത്തിെൻറ അണിയറക്കാരാണ് ജില്ല കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ആറുമാസമായി നീണ്ടു നിന്ന കേസിനാണ് നിലവിൽ വിരാമമായത്. വിധിയോടെ ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രത്തിനാണ് കളമൊരുങ്ങുന്നതെന്നാണ് സൂചന.

കടുവ വിവാദം

ഒരു മനുഷ്യനെ കേന്ദ്രീകരിച്ച് രണ്ട് സിനിമകൾ. രണ്ട് സിനിമയുടേയും അണിയറയിൽ വമ്പൻമാർ. സിനിമ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് വെല്ലുവിളിയുമായി ഇപ്പോഴും ജീവിച്ചിരിക്കുന്ന യഥാർഥ കഥാപാത്രം. മലയാള സിനിമയിൽ വലിയൊരു താരയുദ്ധത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. കഥാനായകൻ പാല പൂവരണിക്കാരനായ കുരുവിനാക്കുന്നിൽ കുറുവച്ചനാണ്. സിനിമകളേക്കാൾ ഉദ്വേഗഭരിതമായ ജീവിതമായിരുന്നു കുറുവച്ചെൻറത്. ഇതറിഞ്ഞ സിനിമക്കാർ അദ്ദേഹത്തെ യഥാർഥ സിനിമയിലെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് പ്രഖ്യാപിച്ച 'കടുവ'യും സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് പ്രഖ്യാപിച്ചത്. തനിക്ക് പകര്‍പ്പവകാശമുള്ള കഥാപാത്രങ്ങളും പശ്ചാത്തലവും അനുമതിയില്ലാതെ ഉപയോഗിക്കുന്നു എന്നാരോപിച്ച് 'കടുവ'യുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ച എറണാകുളം ജില്ലാ കോടതി സുരേഷ് ഗോപി നായകനാവുന്ന ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. സുരേഷ് ഗോപിയുടെ 250ാം ചിത്രമാണ് വരാനിരിക്കുന്നത്. ടോമിച്ചൻ മുളകുപാടമായിരുന്നു നിർമാതാവ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.