പൃഥ്വിരാജിന്റെ 'ആടുജീവിത'ത്തിന്റെ ഭാഗമാകാം, ആരാധകർക്ക് അവസരവുമായി അണിയറ പ്രവർത്തകർ

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുജീവിതം. ചിത്രം 2024 ഏപ്രിൽ 10 മുതൽ തിയറ്ററുകളിലേക്കെത്തും. ബെന്യാമിന്റെ അവാർഡ്‌ വിന്നിങ്ങ് നോവലായ 'ആടുജീവിത'ത്തെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തിന്റെ ഭാഗമാകാൻ ആരാധകർക്ക് അവസരം നൽകിയിരിക്കുകയാണ് നിർമാതാക്കൾ.

നേരത്തെ  ചിത്രത്തിന്റെതായി പുറത്തുവന്ന പോസ്റ്ററുകളെല്ലാം വലിയ രീതിയിൽ ശ്രദ്ധനേടിയിരുന്നു. ഇതിനോടകം ഒത്തിരി ഫാൻമേഡ് പോസ്റ്ററുകൾ വന്നിട്ടുണ്ടെങ്കിലും ഫാൻ ആർട് ഇവന്റിലൂടെ ആരാധകർക്കായ് ഒരു പ്രത്യേക അവസരം നൽകിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. നേരത്തെ പോസ്റ്ററുകൾ നിർമ്മിച്ചവർക്കും ഈ ഇവന്റിൽ പങ്കെടുക്കാം. നിങ്ങളുടെ ആകർഷകമായ പോസ്റ്ററുകൾ thegoatlifeposter@gmail.com എന്ന മെയിൽ ഐഡിയിലേക്കാണ് അയക്കേണ്ടത്.

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായ് പ്രേക്ഷകരിലേക്കെത്തുന്ന 'ആടുജീവിതം' ഒട്ടേറെ അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളിൽ ചർച്ചാവിഷയമായ സിനിമയാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിൽ എത്തുന്ന ചിത്രത്തിൽ ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), അമല പോൾ, കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സുനിൽ കെ എസ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ശ്രീകർ പ്രസാദ് കൈകാര്യം ചെയ്യും.

ഓസ്കാർ അവാർഡ്‌ ജേതാക്കളായ എ ആർ റഹ്മാന്റെ സംഗീതവും റസൂൽ പൂക്കുട്ടിയുടെ ശബ്ദരൂപകൽപ്പനയുമാണ് ചിത്രത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകതകളിലൊന്ന്. മികവുറ്റ നിർമ്മാണ നിലവാരം, സൗന്ദര്യാത്മക ഘടകങ്ങൾ, മികച്ച കഥാഖ്യാനശൈലി, വേറിട്ട ഭാവപ്രകടനങ്ങൾ തുടങ്ങിയ വൻ പ്രത്യേകതകളോടെ എത്തുന്ന ഈ ചിത്രം അണിയറ പ്രവർത്തകരുടെ അഞ്ച് വർഷത്തോളം നീണ്ട അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ്. കേരളത്തിലെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച വിദേശത്ത് ജോലിക്കെത്തിയ നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെയും സഹനത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്.

Tags:    
News Summary - Prithviraj Movie Aadujeevitham team Conduct Fan Made Poster Event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.