ഹാട്രിക് ഹിറ്റടിച്ച് പ്രദീപ് രംഗനാഥൻ! ദീപാവലി തൂക്കി 'ഡ്യൂഡ്'

തമിഴിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ പ്രദീപ് രംഗനാഥനും മലയാളത്തിന്‍റെ സ്വന്തം മമിത ബൈജുവും ഒന്നിച്ച 'ഡ്യൂഡി'ന് മികച്ച പ്രതികരണം. പക്കാ ഫാമിലി എന്‍റർടെയ്നർ വൈബ് പടം എന്നാണ് സിനിമ കഴിഞ്ഞിറങ്ങിയ പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍. നായകനായെത്തിയ ലവ് ടുഡേയും ഡ്രാഗണും പോലെ ഇത്തവണയും തകർപ്പൻ പ്രകടനമാണ് ഡ്യൂഡിലും പ്രദീപ് രംഗനാഥൻ കാഴ്ചവെച്ചിരിക്കുന്നതെന്നാണ് തിയറ്ററുകള്‍തോറുമുള്ള പ്രതികരണങ്ങള്‍. അതോടൊപ്പം തന്നെ മമിതയുടെ പ്രകടനവും ഏറെ മികവുറ്റതാണെന്നും ഏവരും ഒരേസ്വരത്തിൽ പറയുന്നു.

റൊമാൻസും ഇമോഷണൽ സീനുകളും കോമഡിയുമൊക്കെ രണ്ടുപേരും മത്സരിച്ചാണ് അഭിനയിച്ചിരിക്കുന്നത്. തമിഴിൽ മമിതക്ക് ലഭിച്ചിരിക്കുന്നത് കരിയറിൽ തന്നെ മികവുറ്റ വേഷമാണെന്നാണ് പ്രേക്ഷകർ പറയുന്നത്. അതോടൊപ്പം തന്നെ ശരത്കുമാർ അവതരിപ്പിച്ച കഥാപാത്രത്തിനും തിയറ്ററുകളിൽ മികച്ച കൈയടിയാണ് ലഭിക്കുന്നത്. കീർത്തീശ്വരൻ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം തമിഴിന് മികവുറ്റൊരു ഫിലിം മേക്കറെ കൂടി സമ്മാനിച്ചിരിക്കുകയാണെന്നാണ് സിനിമയുടെ ആദ്യ ഷോ കഴിയുമ്പോള്‍ സോഷ്യൽ മീഡിയയിൽ ഉള്‍പ്പെടെ വന്നിരിക്കുന്ന അഭിപ്രായങ്ങള്‍.

എന്താണ് ഫ്രണ്ട്ഷിപ്പ്, എന്താണ് ലവ്, എന്താണ് റിയൽ ലവ്, എന്താണ് റിലേഷൻഷിപ്പ് എന്നൊക്കെ ചിത്രം പറഞ്ഞുവെക്കുന്നുണ്ട്. അതോടൊപ്പം തന്നെ മതവും ജാതിയും കുലമഹിമയും നിറവും പണവുംമൊക്കെ നോക്കിയുള്ള വിവാഹ ബന്ധങ്ങളേയും ചിത്രം രൂക്ഷമായി വിമർശിക്കുന്നുമുണ്ട്. എല്ലാം കൊണ്ടും കുടുംബവുമൊന്നിച്ച് ഹാപ്പിയായിരുന്ന് കാണാനുള്ളതെല്ലാം ചിത്രത്തിലുണ്ടെന്നാണ് തിയറ്റർ ടോക്ക്.

സംഗീത ലോകത്തെ പുത്തൻ സെൻസേഷൻ ആയ സായ് അഭ്യങ്കർ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ തിയറ്ററുകളിൽ ആഘോഷമായാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് കേരള ഡിസ്ട്രിബ്യൂഷൻ നിർവഹിച്ചിരിക്കുന്നത്. നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കളായുള്ളത്. നികേത് ബൊമ്മിയാണ് ഛായാഗ്രഹണം. എഡിറ്റിങ് ഭരത് വിക്രമനാണ്.

Tags:    
News Summary - Pradeep Ranganathan-Dude Movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.