കൊച്ചി: മോഹൻലാൽ നായകനായ ‘തുടരും’ സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് ചലച്ചിത്ര സംവിധായകൻ നന്ദകുമാർ. സിനിമയുടെ കഥ തന്‍റെ ‘രാമൻ’ എന്ന കഥയുടെ തനിപ്പകർപ്പാണെന്നും തന്‍റെ സൃഷ്ടിയെ അനുവാദമില്ലാതെ അന്യായമായി ഉപയോഗിക്കുകയായിരുന്നെന്നും എറണാകുളം പ്രസ് ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിൽ നന്ദകുമാർ ആരോപിച്ചു.
‘തുടരും’ സിനിമയിലെ ജോർജ് എന്ന കഥാപാത്രം തന്‍റെ കഥയിലെ ജോൺ എന്ന കഥാപാത്രം തന്നെയാണെന്നും കഥയുടെ അന്തരംഗ ചലനങ്ങൾ, സംഭവക്രമം മുതൽ ക്ലൈമാക്‌സ് വരെ തന്‍റെ കഥയുമായി അത്രമേൽ സാമ്യമുള്ളതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
മോഹൻ ലാലും ശോഭനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തരുൺ മൂർത്തി ചിത്രം കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിൽ എത്തിയത്. സാക്നിൽക് വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്ത കണക്കുകൾ പ്രകാരം ആദ്യ ദിനം 5.25 കോടി രൂപയുടെ (ഇന്ത്യൻ നെറ്റ്) ബോക്സ് ഓഫിസ് കലക്ഷനാണ് ചിത്രം നേടിയത്.
മോഹൻലാലിന്‍റെ കരിയറിലെ 360ാമത്തെ സിനിമയാണിത്. വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും വീണ്ടും ജോഡിയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. ചിത്രം കണ്ട നിരവധി പ്രേക്ഷകർ മോഹൻലാലിന്‍റെ അഭിനയത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് ചിത്രം നിർമിച്ചത്. തരുൺ മൂർത്തിയും കെ. ആർ സുനിലും ചേർന്നാണ് തിരക്കഥ. ബിനു പപ്പു, മണിയൻപിള്ള രാജു, ഫർഹാൻ ഫാസിൽ, ഇർഷാദ് അലി, കൃഷ്‌ണ പ്രഭ, തോമസ് മാത്യു, അമൃത വർഷിണി, അബിൻ ബിനോ, ഷൈജു അടിമാലി തുടങ്ങിയവരും മറ്റ് സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.