കൊച്ചി: മലയാള സിനിമയിലെ ഇതിഹാസങ്ങളായ മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം വെള്ളിത്തിരയിൽ ഒന്നിക്കുന്ന 'പേട്രിയറ്റ്' (Patriot) എന്ന സ്പൈ ആക്ഷൻ ഡ്രാമക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റെ ആവേശം വാനോളമുയർത്താൻ മമ്മൂട്ടിയും മോഹൻലാലും നേരിട്ടെത്തുന്ന പ്രത്യേക പ്രമോഷൻ പരിപാടി 'പേട്രിയറ്റ്: ലെജൻഡ്‌സ് ഹാങ്ഔട്ട്' പ്രഖ്യാപിച്ചു. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഇരുവരും ഒരുമിച്ച് എത്തുന്ന പ്രത്യേക ചാറ്റ് ഷോ ആണിത്.
രണ്ട് പതിറ്റാണ്ടിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും ഒരു പൂർണ്ണരൂപത്തിലുള്ള ചിത്രത്തിനായി കൈകോർക്കുന്നത്. സിനിമയെക്കുറിച്ചുള്ള വിശേഷങ്ങളും തങ്ങളുടെ സിനിമാ ജീവിതത്തിലെ ഓർമകളും പങ്കുവെക്കാൻ ഇരുവരും ഈ പരിപാടിയിൽ ഒത്തുചേരും. ഇവരോടൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, സംവിധായകൻ മഹേഷ് നാരായണൻ, സംഗീത സംവിധായകൻ സുഷിൻ ശ്യാം, രാജീവ് മേനോൻ, പ്രകാശ് വർമ, എന്നിവരും പങ്കെടുത്തിട്ടുണ്ട്. ഏപ്രിൽ 23 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ഷോ സംപ്രേഷണം ചെയ്യുന്നത്. ഇതിഹാസ താരങ്ങൾ ഒരുമിച്ചുള്ള വിഡിയോ പങ്കുവെച്ചുകൊണ്ട് അണിയറപ്രവർത്തകരാണ് ഈ ഔദ്യോഗിക വിവരം പുറത്തുവിട്ടത്.
സർക്കാർ അംഗീകാരത്തോടെ വികസിപ്പിച്ചെടുത്ത ഒരു രഹസ്യാന്വേഷണ ഉപകരണവും അതുയർത്തുന്ന ഭീഷണികളുമാണ് പേട്രിയറ്റിന്റെ പ്രമേയം. മുൻ സൈനിക ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ സുഹൃത്തായ പാരാപ്ലീജിക് സഹപ്രവർത്തകനും ചേർന്ന് വരാനിരിക്കുന്ന വലിയൊരു വിപത്തിനെ തടയാൻ ശ്രമിക്കുന്നതാണ് സിനിമയുടെ കാതൽ. മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം നയൻതാര, രേവതി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ദർശന രാജേന്ദ്രൻ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.
നേരത്തെ ഏപ്രിൽ 23ന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ തിയറ്റർ റിലീസ് ഇപ്പോൾ മേയ് ഒന്നിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിഹാസ താരങ്ങളുടെ ഈ സംഗമം വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.