ലോകത്തെ കരയിച്ച ഫലസ്തീൻ പെൺകുട്ടി ഓസ്കറിലേക്ക്; 'ദ വോയിസ് ഓഫ് ഹിന്ദ് റജബിന് ഓസ്കർ നോമിനേഷൻ

ഓസ്കറിൽ അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ട്യുണീഷ്യൻ ചിത്രം 'ദ വോയിസ് ഓഫ് ഹിന്ദ് റജബ്' ഇസ്രായേൽ-പലസ്തീൻ സംഘർഷത്തെ പ്രമേയമാക്കിയ നാല് ചിത്രങ്ങളിൽ ഒന്നാണ്. ഓരോ രാജ്യത്തിനും ഒരു എൻട്രി മാത്രമേ അയക്കാൻ സാധിക്കൂ എന്നിരിക്കെ ഈ നാല് സിനിമകളുടെ സാന്നിധ്യം ശ്രദ്ധേയമാണ്. 2024 ജനുവരി 29ന് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിന്ദ് റജബ് എന്ന അഞ്ചുവയസ്സുകാരിയുടെ കഥപറയുന്ന ചിത്രം ഫ്രാങ്കോ-ടുണീഷ്യൻ സംവിധായക കൗത്തർ ബെൻ ഹനിയയാണ് സംവിധാനം ചെയ്തത്. വെനീസ് ചലച്ചിത്രമേളയിൽ സിൽവർ ലയൺ പുരസ്‌കാരവും ചിത്രം നേടിയിരുന്നു.

കുടുംബത്തോടൊപ്പം ഗസ്സയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് ഹിന്ദും കുടുംബവും സഞ്ചരിച്ച കാറിനുനേരേ ഇസ്രയേലിന്റെ ആക്രമണമുണ്ടാകുന്നത്. ഗസ്സ മുനമ്പിലെ അൽ-സെമാവിയിൽ, ഇസ്രയേലി സൈനികരുടെ ആക്രമണം നടക്കുന്ന സമയത്ത് അഞ്ച് വയസ്സുകാരിയായ ഹിന്ദ് റജബ് തന്റെ ബന്ധുക്കളോടൊപ്പം ഒരു കാറിൽ അഭയം തേടുകയായിരുന്നു. സൈനികരുടെ വെടിവെപ്പിൽ കാറിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. എന്നാൽ ഹിന്ദ് മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. രക്ഷാപ്രവർത്തനത്തിനെത്തിയ ആംബുലൻസ് സംഘത്തിന് നേരെയും സൈനികാക്രമണമുണ്ടായി. ദിവസങ്ങൾക്കുശേഷം ഹിന്ദിനെയും രക്ഷാപ്രവർത്തകരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

ഹിന്ദിന്റെ അവസാന നിമിഷങ്ങളെ ആസ്പദമാക്കി നിർമിച്ച ചിത്രം പ്രദർശിപ്പിച്ചപ്പോൾ 23 മിനിറ്റോളം കാണികൾ എഴുന്നേറ്റുനിന്ന് കൈയടിച്ചിരുന്നു. ‘ഫലസ്തീനെ സ്വതന്ത്രമാക്കുക’ എന്ന് മുദ്രാവാക്യവും മുഴക്കിയിരുന്നു. ഹിന്ദിന്‍റെ ഹൃദയഭേദകമായ ഫോൺ വിളിയും രക്ഷാപ്രവർത്തകർ അവളോട് സംസാരിക്കുന്നതിന്റെ ഓഡിയോ റെക്കോർഡിങ്ങുകളും സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മനുഷ്യരിൽ പ്രത്യേകിച്ച് കുട്ടികളിൽ യുദ്ധം എത്രമാത്രം ദുരിതങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ഈ സിനിമ ഓർമിപ്പിക്കുന്നു.

ഇതിന് മുമ്പ് കൗത്തർ ബെൻ ഹനിയയുടെ 'ഫോർ ഡോട്ടേഴ്സ്' എന്ന ചിത്രവും ഓസ്കർ നോമിനേഷൻ നേടിയിരുന്നു. ഹിന്ദ് റജബിന്റെ കഥ പറയുന്ന ഈ ചിത്രത്തിന് പുറമെ സമാനമായ വിഷയം കൈകാര്യം ചെയ്യുന്ന മറ്റ് ചിത്രങ്ങൾ നോ അദർ ലാൻഡ് (ഫലസ്തീൻ), ഓഫ് ഡോഗ്സ് ആന്‍റ് മെൻ (ഇസ്രായേൽ), ദ ഫോർട്ടിയത്ത് സ്റ്റെപ്പ് എന്നിവയാണ്.

Tags:    
News Summary - Oscar nomination for The Voice of Hind Rajab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.