മികച്ച പ്രതികരണം; ഗംഭീര ക്ലൈമാക്സുമായി 'മറുവശം'

കഥാപാശ്ചാത്തലം കൊണ്ടും അഭിനയ മികവുകൊണ്ടും ഏറെ വ്യത്യസ്തത പുലർത്തുന്ന സിനിമയാണ് മറുവശം. കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിന്റെ പശ്ചാത്തലത്തിൽ മികച്ച ക്ലൈമാക്സിലൂടെ പ്രേക്ഷകശ്രദ്ധ നേടിയിരിക്കുകയാണ് ഈ സിനിമ. അച്ഛൻ-മകൾ ബന്ധത്തിന്റെ തീവ്രത പറയുന്ന സിനിമയിൽ ജീവിതത്തിന്റെ വിലയറിയാത്ത മയക്കുമരുന്നിനടിമപ്പെട്ട പുതുതലമുറയുടെ രീതികളും, അവയുണ്ടാക്കുന്ന അനന്തരഫലങ്ങളും വരച്ചു കാണിക്കുന്നു.

റാംസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അനുറാം ആണ് കഥ,തിരക്കഥ, സംവിധാനം, നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. അച്ഛനായി ജയശങ്കർ കാരിമുട്ടത്തിന്റെ നായക കഥാപാത്രം തകർത്തഭിനയിച്ചിരിക്കുന്നു. മകളായി അതിഥി മോഹനും. ഷഹീൻ സിദ്ദിഖിന്റെ കഥാപാത്രം ആദ്യാവസാനം മികച്ചു നിന്നു. ജയശങ്കർ കാരിമുട്ടത്തിന്റെ സുരേന്ദ്രൻ എന്ന സെക്യൂരിറ്റി ജീവനക്കാരനായ കഥാപാത്രം കടന്നുപോകുന്ന മാനസിക സംഘർഷങ്ങളിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്.

കുടുംബബന്ധങ്ങളെ വിലമതിക്കുന്ന ഏതൊരു സാധാരണക്കാരനും തോന്നുന്ന അനീതിയോടുള്ള പ്രതികരണമാണ് മികച്ച ക്ലൈമാക്സ് സമ്മാനിക്കുന്നത്. നീതി നടപ്പാക്കാൻ കഴിയാത്ത, അല്ലെങ്കിൽ വൈകി നടപ്പാക്കുന്ന ഭരണസംവിധാനത്തോട് സാധാരണജനം എങ്ങനെ പ്രതികരിക്കുമെന്ന് അനുറാം തന്റെ സംവിധാനമികവിലൂടെ വരച്ചു കാണിച്ചിരിക്കുന്നു. ഇപ്പോൾ നാം കേൾക്കുന്ന ലഹരി വിരുദ്ധ ചർച്ചകളിൽ ഏറെ ചർച്ച ചെയ്യപ്പെടേണ്ട ഒരു ചിത്രം തന്നെയാണ് മറുവശം. മാത്രമല്ല യുവജനതക്ക് നല്ലൊരു സന്ദേശവും ഈ സിനിമ സമ്മാനിക്കുന്നുണ്ട്.

എടുത്തു പറയേണ്ടത് മറുവശത്തിന്റെ പശ്ചാത്തല സംഗീതമാണ്. അജയ് ജോസഫ് ആണിത് നിർവഹിച്ചിരിക്കുന്നത്. ഒട്ടനവധി പുതുമുഖങ്ങളെ കൊണ്ടും സിനിമ വ്യത്യസ്തത പകരുന്നു. പ്രശാന്ത് അലക്സാണ്ടർ, ശ്രീജിത്ത് രവി, കൈലാഷ് എന്നിവരുടെ പ്രകടനവും കയ്യടി നേടുന്നു.

രാജ്യാന്തര ചലച്ചിത്ര മേളയായ ഐ.എഫ്.എഫ്.കെ യില്‍ ഫിലിം മാർക്കറ്റിൽ മറുവശം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അഥിതി മോഹൻ , അഖിൽ പ്രഭാകരൻ, സ്മിനു സിജോ, നദി ബക്കർ, റ്റ്വിങ്കിൾ ജോബി,ബോബൻ ആലുമ്മൂടൻ, ക്രിസ്സ് വേണുഗോപാൽ. ഹിസ്സാൻ, സജിപതി, ദനിൽ കൃഷ്ണ, സഞ്ജു സലിം പ്രിൻസ് റോയ് തുടങ്ങിയവരാണ് താരങ്ങൾ

Tags:    
News Summary - maruvasham movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.