മമ്മൂട്ടി-സുമലത കൂട്ടുകെട്ടിലെ ആ ഹിറ്റ് ചിത്രം പിറന്നത് ജ്യോതിഷിയുടെ പ്രവചനത്തിൽ നിന്ന്...

മുഖ്യധാരാ സിനിമക്ക് നായകന്മാരെയും വില്ലന്മാരെയും കുറിച്ച് വ്യക്തമായ നിർവചനങ്ങൾ ഉണ്ടായിരുന്ന സമയത്താണ് പരമ്പരാഗത രീതികൾ ലംഘിച്ചുകൊണ്ട് 'നിറക്കൂട്ട്' വ്യത്യസ്തമായ ആഖ്യാന ശൈലി സ്വീകരിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യ പകുതിയിൽ ഭൂരിഭാഗവും രവിവർമ്മ (മമ്മൂട്ടി) തന്റെ ഭാര്യ മേഴ്‌സിയെ (സുമലത) കൊലപ്പെടുത്തിയതിന് വധശിക്ഷ കാത്തിരിക്കുന്ന ഒരു ക്രൂരനായ കുറ്റവാളിയായി ചിത്രീകരിക്കപ്പെടുന്നു.

മേഴ്‌സിയുടെ സഹോദരിയും പത്രപ്രവർത്തകയുമായ ശശികല (ഉർവശി) എഴുതുന്ന വാർത്തയെ അടിസ്ഥാനമാക്കിയുള്ള ഫ്ലാഷ്ബാക്ക് രംഗങ്ങളിൽ പോലും രവി ഒരു രാക്ഷസനായി പ്രത്യക്ഷപ്പെടുന്നു. എന്നാൽ, രണ്ടാം പകുതിയിൽ, യഥാർഥ സംഭവങ്ങളും മേഴ്‌സിയുടെ കൊലപാതകത്തിന് താൻ എങ്ങനെ കുറ്റക്കാരനാക്കപ്പെട്ടു എന്നതും രവി തന്നെ വിവരിക്കാൻ തുടങ്ങുന്നതോടെ സിനിമ രവിയോടൊപ്പം നടന്നു തുടങ്ങുന്നു.

മുഖ്യധാര സിനിമയുടെ കീഴ്വഴക്കങ്ങളെ ധിക്കരിക്കുകയും സിനിമയുടെ റണ്ണിങ് ടൈമിൽ ഭൂരിഭാഗവും നായകന്റെ ഓൺ-സ്ക്രീൻ ഇമേജിനെ വെല്ലുവിളിക്കുന്നതിനാൽ നിറക്കൂട്ട് വിജയിക്കുമോ എന്ന് സംശയമായിരുന്നു. എന്നാൽ ഡെന്നിസ് ജോസഫിന്റെ തിരക്കഥ വളരെ ശക്തമായിരുന്നു. ചിത്രം പ്രേക്ഷകരെ ആകർഷിക്കുകയും ബ്ലോക്ക്ബസ്റ്ററായി മാറുകയും ചെയ്തു. ഇത് മമ്മൂട്ടി, സുമലത, ജോഷി എന്നിവരുടെ കരിയറിൽ മറ്റൊരു പൊൻതൂവലായി. മലയാള സിനിമയിലെ ഏറ്റവും വിജയകരവും ആഘോഷിക്കപ്പെട്ടതുമായ തിരക്കഥാകൃത്തുക്കളിൽ ഒരാളായി ഡെന്നീസ് ഉയർന്നുവന്നതിന്റെ ഔദ്യോഗിക തുടക്കവും ഇവിടെനിന്നായിരുന്നു.

ഡെന്നിസ് ജോസഫ് സ്വതന്ത്രമായി എഴുതിയ ആദ്യ ചിത്രമായിരുന്നു നിറക്കൂട്ട്. മലയാളത്തിലെ പല സംവിധായകരും നിർമാതാക്കളും അവരുടെ ഭാഗ്യചിഹ്നമായി കണക്കാക്കിയ ഒരു പ്രശസ്ത ജ്യോതിഷിയുടെ പ്രവചനം ഡെന്നിസിന്റെ സിനിമയിലേക്കുള്ള പുനഃപ്രവേശനത്തിനും നിറക്കൂട്ടിന്റെ ജനനത്തിനും വഴിയൊരുക്കിയതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. രസകരമെന്നു പറയട്ടെ, അതിന് മുമ്പ് ഡെന്നിസ് ജോസഫും ജോൺ പോളും ചേർന്ന് തിരക്കഥ എഴുതിയ ഈറൻ സന്ധ്യ വൻ വിജയമാകുമെന്ന് ഇതേ ജ്യോതിഷി പ്രവചിച്ചിരുന്നു. പക്ഷേ അത് സംഭവിച്ചില്ല.

സഫാരി ടി.വിയിലെ 'ചരിത്രം എന്നിലൂടെ' എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ, ഡെന്നിസ് തന്റെ സിനിമ അരങ്ങേറ്റത്തിന് പിന്നിലെ കഥ വിശദമായി പങ്കുവെച്ചിരുന്നു. ഒരു സിനിമ മാസികയിൽ സബ് എഡിറ്ററായി ജോലി ചെയ്യുന്നതിനിടെ, അദ്ദേഹത്തിന്റെ ബന്ധുവായ നിർമാതാവ് രാജൻ ജോസഫാണ് സിനിമ ചെയ്യാൻ കഴിയുന്ന എന്തെങ്കിലും കഥകൾ അറിയാമോ എന്ന് ചോദിക്കുന്നത്.

അടുത്തിടെ കണ്ട 'ഐ ഓഫ് ദി നീഡിൽ' എന്ന സിനിമയുടെ കഥ പറഞ്ഞു. തുടർന്ന് രാജൻ ഡെന്നിസിനോട് അത് ഒരു കഥയാക്കി മാറ്റാൻ ആവശ്യപ്പെട്ടു. അത് പൂർത്തിയായപ്പോൾ, രാജനാണ് ഡെന്നിസിനെ ജ്യോതിഷിയുടെ അടുത്തേക്ക് കൊണ്ടുപോകുന്നത്. രാജനും, സംവിധായകൻ ജോഷിയും, നിർമാതാവും ജ്യോതിഷിയെ വളരെയധികം വിശ്വസിച്ചിരുന്നെന്നും ഡെന്നിസ് പറഞ്ഞു. സിനിമ നിർമിക്കുന്നതിനുമുമ്പ്, കഥ, സംവിധായകൻ, അഭിനേതാക്കൾ തുടങ്ങിയവയെക്കുറിച്ച് അന്വേഷിക്കാൻ പലരും അദ്ദേഹത്തെ സമീപിക്കാറുണ്ടായിരുന്നു എന്ന് ഡെന്നിസ് ഓർമിച്ചു.

ഈറൻ സന്ധ്യയുടെ പരാജയത്തെക്കുറിച്ച് അറിയുമായിരുന്ന ജോഷിക്ക് തന്നോടൊപ്പം പ്രവർത്തിക്കുന്നതിൽ സംശയമുണ്ടായിരുന്നു എന്ന് ഡെന്നിസ് ജോസഫ് പറഞ്ഞു. തിരക്കഥയുടെ ആദ്യ 10 രംഗങ്ങൾ വായിച്ചതിനുശേഷം സിനിമയിൽ നിന്ന് പിന്മാറുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. എന്നാൽ തിരക്കഥ വായിച്ചപ്പോൾ, ഇതുവരെ താൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ചത് ഇതാണ്' -എന്നായിരുന്നു ജോഷിയുടെ വാക്കുകൾ. അങ്ങനെയാണ് നിറക്കൂട്ട് ജനിച്ചതെന്ന് ഡെന്നിസ് പങ്കുവെച്ചു. 

Tags:    
News Summary - Mammootty-Sumalathas blockbuster was born from an astrologers prediction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.