ദുൽഖർ സൽമാൻ നായകനായ ഏറ്റവും പുതിയ തമിഴ് ചിത്രമാണ് 'കാന്ത'. നവംബർ 14ന് പ്രദർശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ബോക്സ് ഓഫിസിൽ ആദ്യ ദിനം നാല് കോടി രൂപ നേടിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ദുൽഖറിന്റെ മുൻ ചിത്രമായ ലക്കി ഭാസ്‌കർ ആദ്യ ദിനം നേടിയ 8.45 കോടിയുടെ പകുതി മാത്രമേ കാന്തക്ക് നേടാനായിട്ടുള്ളു. എന്നാൽ ചിത്രത്തിലെ ദുൽഖറിന്‍റെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
1950കളിലെ മദ്രാസിലെ സൂപ്പർസ്റ്റാറായിരുന്ന ടി.കെ. മഹാദേവന്റെ കഥയാണ് 'കാന്ത' പറയുന്നത്. സ്പിരിറ്റ് മീഡിയ, വേഫെറർ ഫിലിംസ് ബാനറുകളിൽ റാണ ദഗ്ഗുബതിയും ദുൽഖർ സൽമാനും ചേർന്നാണ് ചിത്രം നിർമിച്ചത്. 2022ലെ ഹേ സിനാമികക്ക് ശേഷം ദുൽഖറിന്‍റെ തമിഴ് സിനിമയിലേക്കുള്ള തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്ന ചിത്രമാണ് 'കാന്ത'.
രണ്ടു പ്രമുഖ കലാകാരന്മാർക്കിടയിലെ ഈഗോയും മറ്റുമാണ് ചിത്രത്തിന്‍റെ കഥാതന്തു. തമിഴ് സിനിമയുടെ ആദ്യത്തെ സൂപ്പർസ്റ്റാറായി പരക്കെ കണക്കാക്കപ്പെടുന്ന എം.കെ. ത്യാഗരാജ ഭാഗവതരുടെ ഉയർച്ചയും തകർച്ചയും ചുറ്റിപ്പറ്റിയാണ് ചിത്രം കഥ പറയുന്നത് എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ത്യാഗരാജ ഭാഗവതരെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ചിത്രീകരിച്ചു എന്ന് ആരോപിച്ച് ചിത്രത്തിന്‍റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ ചെറുമകൻ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കാന്ത സിനിമ പൂർണമായും സാങ്കൽപ്പികമാണെന്നും യഥാർഥ ജീവിതത്തിലെ ഒരു വ്യക്തിയെയും അടിസ്ഥാനപ്പെടുത്തിയതല്ലെന്നും ദുൽഖർ മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.