ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന 'പാപ്പൻ'; ഒപ്പം ഗോകുല്‍ സുരേഷും

നിരവധി സൂപ്പർഹിറ്റുകൾ മലയാള സിനിമക്ക് സമ്മാനിച്ച ജോഷിയും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്നു. 'പാപ്പന്‍' എന്നാണ് ചിത്രത്തിന്‍റെ പേര്. ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

തന്‍റെ 252-ാമത്തെ ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ സുരേഷ് ഗോപി തന്നെയാണ് പുറത്തുവിട്ടത്. 2014ല്‍ ഇറങ്ങിയ 'സലാം കാശ്മീര്‍' എന്ന ചിത്രത്തിലാണ് സുരേഷ് ഗോപിയും ജോഷിയും അവസാനമായി ഒന്നിച്ചത്. ഹിറ്റ് ചിത്രം 'പൊറിഞ്ചു മറിയം ജോസി'ന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പാപ്പന്‍'.

ലേലം, വാഴുന്നോര്‍, പത്രം, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് തുടങ്ങി നിരവധി ഹിറ്റുകളാണ് ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ട് മലയാളികൾക്ക് സമ്മാനിച്ചത്. മാത്യു പാപ്പൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് സുരേഷ് ഗോപി പുതിയ ചിത്രത്തിൽ എത്തുന്നത്. നീണ്ട നാളുകള്‍ക്കുശേഷം ജോഷി പൊലീസ് സ്‌റ്റോറി ചെയ്യുന്നെന്ന പ്രത്യേകതയും സുരേഷ്‌ഗോപി വീണ്ടും പൊലീസ് വേഷത്തിലെത്തുെന്നന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

പാപ്പന്‍റെ മകളും ഐ.പി.എസ് ഉദ്യോഗസ്ഥയുമായി നീത പിള്ള അഭിനയിക്കുന്നു. മാത്യു പാപ്പന്‍റെ ഭാര്യയുടെ വേഷം ചെയ്യുന്നത് നൈല ഉഷയാണ്. ഇതാദ്യമായി അച്ഛനോടൊപ്പം ഗോകുലും ഒരു ചിത്രത്തിന്‍റെ ഭാഗമാകുകയാണ് 'പാപ്പനി'ലൂടെ. സണ്ണി വെയിന്‍, ആശ ശരത്, കനിഹ, ചന്ദുനാഥ്‌, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളി നിർമ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നത് റേഡിയോ ജോക്കിയും 'കെയർ ഓഫ് സൈറാ ബാനു' എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്തുമായ ആർ.ജെ ഷാനാണ്. ഛായാഗ്രഹണം-അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റർ-ശ്യാം ശശിധരൻ, സംഗീതം-ജേക്സ് ബിജോയ്‌, സൗണ്ട് ഡിസൈൻ-വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ, ആർട്ട്-നിമേഷ് എം. താനൂർ. ആഘോഷ് സിനിമാസും ചാന്ദ് വി മൂവീസും ചേർന്നാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.

Tags:    
News Summary - Joshy-Suresh Gopi again after seven years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.