സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള ഹൈകോടതി ഇന്ന് കാണും. സെൻസർ ബോർഡ് വെട്ടിയ പേര് ഏതെങ്കിലും രീതിയിൽ പ്രശ്നമുണ്ടാക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായി സിനിമ കാണാമെന്ന് ഹൈകോടതി അറിയിച്ചിരുന്നു. ഇന്ന് രാവിലെ 10 മണിക്ക് ജഡ്ജിക്ക് മുന്നിൽ സിനിമ പ്രദർശിപ്പിക്കും.
പാലാരിവട്ടത്തെ ലാൽ മീഡിയയിലാണ് സിനിമ പ്രദർശിപ്പിക്കുക. സിനിമ കണ്ട ശേഷം ഹരജിയിൽ കോടതി തീരുമാനമെടുക്കും. ബുധനാഴ്ചയാണ് ഹരജി വീണ്ടും പരിഗണിക്കുന്നത്. സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിനെതിരെ നിർമാതാക്കളായ ‘കോസ്മോ എന്റർടെയ്ൻമെന്റ്സ്’ നൽകിയ ഹരജിയിലാണ് കോടതി സിനിമ കാണാൻ തീരുമാനിച്ചത്.
സിനിമ ചില മതവിഭാഗങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണെന്ന ആരോപണം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്ന് കോടതി പറഞ്ഞിരുന്നു. മത, വംശീയ വികാരങ്ങളെ വ്രണപ്പെടുത്തുന്ന വാക്കുകളും ദൃശ്യങ്ങളും ഒഴിവാക്കണമെന്നാണ് സിനിമ സർട്ടിഫിക്കേഷൻ മാർഗനിർദേശങ്ങളിലുള്ളത്. എന്നാൽ ‘ജാനകി’ എന്ന പേര് ആരുടെ വികാരമാണ് വ്രണപ്പെടുത്തുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും രാജ്യത്തെ 80 ശതമാനം ആളുകൾക്കും മതവുമായി ബന്ധപ്പെട്ട പേരാണുള്ളതെന്നും ഹൈകോടതി ചൂണ്ടികാട്ടി.
പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ജാനകി V/S സ്റ്റേറ്റ് ഓഫ് കേരളയുടെ സംവിധായകൻ. ജൂൺ 27 നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവച്ച സംഭവത്തില്‍ സിനിമക്ക് പിന്തുണ പ്രഖ്യാപിച്ച് ഫെഫ്ക രംഗത്തുവന്നിരുന്നു. ഹൈന്ദവ ദൈവത്തിന്റെ പേരാണ് ജാനകി എന്നും അതിനാൽ സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും മാറ്റണമെന്നാണ് സെൻസർ ബോർഡ് നിർദേശം. എന്നാൽ പേര് മാറ്റാൻ കഴിയില്ലെന്ന് നിർമാതാക്കൾ അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് സിനിമക്ക് പ്രദർശനാനുമതി നിഷേധിച്ചത്.
വക്കീലിന്‍റെ വേഷത്തിലാണ് സുരേഷ് ഗോപി സിനിമയിൽ എത്തുന്നത്. ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, അനുപമ പരമേശ്വരൻ, മാധവ് സുരേഷ് എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. അഷ്കർ അലി, ബൈജു സന്തോഷ്, ജയൻ ചേർത്തല, നിഷ്താർ സേത്ത്, ഷോബി തിലകൻ, ദിലീപ് മേനോൻ, വൈഷ്ണവി രാജ്, അപർണ, രതീഷ് കൃഷ്ണൻ, ജയ് വിഷ്ണു, ഷഫീർ ഖാൻ, ജോസ് ചെങ്ങന്നൂർ, യദു കൃഷ്ണൻ, രജത് മേനോൻ, അഭിഷേക് രവീന്ദ്രൻ, കോട്ടയം രമേഷ് എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.