അനുപർണ റോയ്
82-ാമത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഒറിസോണ്ടി വിഭാഗത്തിൽ മികച്ച സംവിധായികക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ സംവിധായികയായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് അനുപർണ റോയ്. ‘സോങ്സ് ഓഫ് ഫോർഗോട്ടൺ ട്രീസ്’ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. അനുപർണ റോയിയുടെ ആദ്യ ചിത്രമാണിത്. 'സോങ്സ് ഓഫ് ഫോർഗോട്ടൺ ട്രീസ്' ആയിരുന്നു ഈ വർഷത്തെ ഓറസോണ്ടി വിഭാഗത്തിലെ ഏക ഇന്ത്യൻ ചിത്രം. പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലക്കാരിയായ അനുപർണ അവാർഡ് സ്വീകരിച്ച് നടത്തിയ പ്രസംഗം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
'ഞാൻ വിറക്കുന്നുണ്ടായിരുന്നു. കരയാൻ തുടങ്ങിയിരുന്നു പക്ഷേ ഞാൻ അത് ഒരുമിച്ച് പിടിച്ചു. ഒരുപാട് വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനേക്കാൾ ഉള്ളിൽ പിടിച്ചുനിർത്തുന്നതിലാണ് ഞാൻ വിശ്വസിക്കുന്നത്. ഞാൻ കൂടുതൽ മികച്ച പ്രസംഗം നടത്താൻ ശ്രമിച്ചു. അത് വിജയിച്ചോ എന്ന് എനിക്കറിയില്ല! എന്റെ രാജ്യത്തെ ഞാൻ അസ്വസ്ഥമാക്കിയേക്കാം, പക്ഷേ ഇനി അതൊന്നും എനിക്കൊരു പ്രശ്‌നമല്ല. സ്വാതന്ത്ര്യം, സമാധാനം, വിമോചനം എന്നത് ലോകത്ത് ഓരോ കുട്ടിയും അർഹിക്കുന്നത് പോലെ ഫലസ്തീനിലെ കുട്ടികളും അർഹിക്കുന്നതാണ്. ഈ സമയത്ത് ഫലസ്തീനോടൊപ്പം നിൽക്കുകയെന്നത് ഒരു ഉത്തരവാദിത്തമാണ്' എന്നാണ് അനുപർണയുടെ വാക്കുകൾ. അടുത്ത സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, തിരിഞ്ഞു നോക്കരുത്. അവാർഡുകൾ ഒരു ഉത്തരവാദിത്തമാണെന്ന് അനുരാഗ് സാർ പോലും എന്നോട് പറഞ്ഞു. ഞാൻ പ്രധാനപ്പെട്ട കഥകൾ പറഞ്ഞുകൊണ്ടേയിരിക്കണം മികച്ചതാകണം' അനുപർണ റോയ് പറഞ്ഞു.
ഫലസ്തീൻ പരാമർശത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനങ്ങളും അനുപർണ നേരിടുന്നുണ്ട്. ‘ഞങ്ങളുടെ മകൾ രാജ്യത്തിന് അഭിമാനയതിന് ശേഷം എന്താണ് സംഭവിക്കുന്നത്? ഞങ്ങൾ വളരെയധികം അസ്വസ്ഥരും ആശങ്കാകുലരുമാണ്. അവളുടെ പരാമർശങ്ങളുടെ പേരിൽ വിവിധ വിഭാഗങ്ങൾ അവളെ ലക്ഷ്യമിടുന്നു. അവൾ ഒരു പ്രത്യേക സമൂഹത്തോടൊപ്പം നിൽക്കുന്നുണ്ടെന്ന് ആരോപിക്കുന്നു. ഈ വിഷയത്തെക്കുറിച്ച് ഞങ്ങൾ അവളോട് സംസാരിച്ചു. അവൾ മുംബൈയിലാണ്. വളരെ തിരക്കിലാണ്. പക്ഷേ അവളും ഈ വിഷയത്തിൽ അസന്തുഷ്ടയാണ്. എന്തുകൊണ്ടാണ് അവരെല്ലാം അവളെ ലക്ഷ്യമിടുന്നത്? കുട്ടികളുടെ ക്ഷേമത്തെക്കുറിച്ച് സംസാരിക്കുന്നത് തെറ്റാണോ? അവൾ തന്റെ അഭിപ്രായം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്. എല്ലാവർക്കും അവരുടേതായ അഭിപ്രായം പറയാൻ അവകാശമില്ലേ’ എന്നാണ് അനുപർണയുടെ മാതാപിതാക്കൾ ചോദിക്കുന്നത്.
സിനിമാ പശ്ചാത്തലമില്ലാത്ത ഒരു സാധാരണ കുടുംബത്തിൽ നിന്നാണ് അനുപർണ സിനിമയിലേക്കെത്തുന്നത്. ചില ഹ്രസ്വചിത്രങ്ങളിൽ സഹസംവിധായികയായി പ്രവർത്തിച്ചാണ് സിനിമാ ജീവിതം ആരംഭിച്ചത്. സോങ്സ് ഓഫ് ഫോർഗോട്ടൺ ട്രീസ് സ്വന്തം ഫണ്ട് ഉപയോഗിച്ച് ഒരു അപ്പാർട്ട്മെന്റിൽ വെച്ചാണ് അവർ ചിത്രീകരിച്ചത്. അനുരാഗ് കശ്യപ് അവതരിപ്പിക്കുകയും ബിഭാൻഷു റായ്, റോമിൽ മോദി, രഞ്ജൻ സിംഗ് എന്നിവർ നിർമ്മിക്കുകയും ചെയ്യുന്ന ഈ ചിത്രം മുംബൈയിലെ രണ്ട് കുടിയേറ്റക്കാരായ സ്ത്രീകളുടെ ജീവിതം, അവരുടെ അതിജീവന പോരാട്ടങ്ങൾ, പരസ്പര ബന്ധങ്ങൾ എന്നിവയെ കുറിച്ച് സംസാരിക്കുന്നു.
ഒറിസോണ്ടി വിഭാഗത്തിൽ മികച്ച സംവിധായികക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ സംവിധായികയായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് അനുപർണ റോയ്. ഓറസോണ്ടി വിഭാഗം പ്രധാനമായും പുതിയ സിനിമകളെയും സിനിമാ രംഗത്തെ പുതിയ ഭാവിയെയും സ്വാഗതം ചെയ്യുന്നു. ഇതിൽ ഫീച്ചർ ഫിലിമുകൾ, ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ എന്നിവ ഉൾപ്പെടും. ലോകസിനിമയിലെ പുതിയ പ്രവണതകളും, പരീക്ഷണാത്മകമായ ചിത്രീകരണ ശൈലികളും, അതുപോലെ വ്യത്യസ്തമായ കഥപറച്ചിൽ രീതികളും അവതരിപ്പിക്കുക, സിനിമാ രംഗത്തേക്ക് കടന്നുവരുന്ന പുതുമുഖ സംവിധായകരെയും അവരുടെ ആദ്യത്തെ അല്ലെങ്കിൽ രണ്ടാമത്തെ ചിത്രങ്ങളെയും പ്രോത്സാഹിപ്പിക്കാൻ ഈ വിഭാഗം അവസരം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.