തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇനിയും കേന്ദ്രാനുമതി ലഭിക്കാനുള്ളത് ആറ് ചിത്രങ്ങൾക്ക് കൂടി. അനുമതി നിഷേധിച്ച 19 സിനിമകളിൽ രണ്ട് ദിവസങ്ങളിലായി 12 എണ്ണത്തിന് അനുമതി നൽകിയെങ്കിലും ആറ് സിനിമകളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
‘ബീഫ്’, ‘ബാറ്റില്‍ഷിപ്പ് പൊട്ടംകിന്‍’, ‘ഫലസ്തീന്‍ 36’ ഉള്‍പ്പെടെ ചിത്രങ്ങള്‍ക്കാണ് അനുമതി ലഭിച്ചത്. സ്‌ക്രീനിങ് ഇല്ലാത്ത സമയങ്ങളില്‍ ചിത്രങ്ങള്‍ റീ ഷെഡ്യൂള്‍ ചെയ്ത് പ്രദര്‍ശിപ്പിക്കാനാണ് സംഘാടകരുടെ ശ്രമം. ഡെലിഗേറ്റുകൾക്ക് പ്രദർശന സമയവും തിയേറ്ററും ഉൾപ്പെടെ വിവരം മെസേജുകൾ വഴി അറിയിക്കും. 19ൽ ഒരു ചിത്രം പ്രദർശിപ്പിക്കേണ്ടെന്ന് അതിന്റെ നിർമാതാക്കൾ തന്നെ തീരുമാനിക്കുകയായിരുന്നു.
ഇന്ത്യയിൽ തിയേറ്റർ റിലീസിന് അനുമതി നിഷേധിച്ചതിനാൽ സന്ധ്യ സൂരി സംവിധാനം ചെയ്ത ഹിന്ദി ചിത്രം സന്തോഷും മേളയിൽ പ്രദർശിപ്പിക്കില്ല. ഈ വർഷം ഒക്ടോബറിൽ ഒ.ടി.ടി വഴി റിലീസ് ചെയ്ത ചിത്രം 2024 ലെ ഓസ്കാറിലേക്കുള്ള ബ്രിട്ടന്റെ ഔദ്യോഗിക എൻട്രിയായിരുന്നു. കാൻ ഫിലിം ഫെസ്‌റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രമാണ് മേളയിൽ പ്രദർശിപ്പിക്കാൻ കഴിയാതെ പോകുന്നത്.
തിരുവനന്തപുരം: അഞ്ച് സിനിമകള്‍ക്ക് അനുമതി നിഷേധിച്ചത് വിദേശകാര്യമന്ത്രാലയമാണെന്ന വിവരം പുറത്ത്. 'ക്ലാഷ്', 'ഈഗിള്‍സ് ഒഫ് ദ റിപ്പബ്ലിക്', 'ഓള്‍ ദാറ്റ്‌സ് ലെഫ്റ്റ് ഒഫ് യു', 'എ പോയറ്റ്: അണ്‍ കണ്‍സീല്‍ഡ് പോയട്രി', 'യെസ്' എന്നീ സിനിമകള്‍ക്കാണ് വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചത്. സിനിമ നിര്‍മിച്ച രാജ്യവുമായുള്ള ബന്ധം വഷളാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇതെന്നാണ് വിവരം.
അനുമതി നിഷേധിച്ച സിനിമകള്‍ ഏകപക്ഷീയമായി പ്രദര്‍ശിപ്പിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഭാവിയില്‍ ആ രാജ്യങ്ങളില്‍ മലയാളികളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായാല്‍ ഇടപെടാൻ പരിമിതികളുണ്ടാകുമെന്ന് മന്ത്രാലയം അറിയിച്ചു.
കൊൽക്കത്ത ഫിലിം ഫെസ്‌റ്റിവലിൽ കേന്ദ്രം അനുമതി നൽകാത്ത ചിത്രങ്ങൾ സംസ്‌ഥാന സർക്കാർ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രദർശിപ്പിച്ചിരുന്നു. അത് കേരളത്തിലും ആവർത്തിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.