ചിത്രത്തിന്‍റെ പോസ്റ്റർ

അസ്തിത്വം വീണ്ടെടുക്കാൻ അവൾ നടത്തുന്ന പോരാട്ടം; 'ബട്ടർഫ്ലൈ ഗേൾ 85' തിയറ്ററുകളിലേക്ക്...

പൈസ പൈസ, ലാൽബാഗ് എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശാന്ത് മുരളി എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബട്ടർഫ്ലൈ ഗേൾ 85’ തിയറ്റർ റിലീസിന് ഒരുങ്ങുന്നു. 4D പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീധന്യ വിശ്വനാഥ് ആണ് ചിത്രം നിർമിക്കുന്നത്. മാർച്ച് 6ന് ചിത്രം തിയറ്ററുകളിൽ എത്തും.

ദേശീയ അന്തർദേശീയ ചലച്ചിത്ര മേളകളിൽ നിന്ന് 44ഓളം പുരസ്കാരങ്ങൾ നേടിയ ഈ ചിത്രം ഡിജിറ്റൽ യുഗത്തിലെ മനുഷ്യബന്ധങ്ങളെ ആഴത്തിൽ പരിശോധിക്കുന്നു. സോഷ്യൽ മീഡിയ സെലിബ്രിറ്റിയാകാൻ കൊതിക്കുന്ന ധന്യ എന്ന യുവതിയാണ് കഥയുടെ കേന്ദ്രബിന്ദു. കൊച്ചി നഗരത്തിലെ ഒരു ഇന്‍റീരിയർ ഡിസൈനറായ അവളുടെ ജീവിതത്തിലൂടെയാണ് സിനിമ വികസിക്കുന്നത്. ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായി മാറാനുള്ള ശ്രമങ്ങൾക്കിടയിൽ അവൾ നേരിടുന്ന മാനസിക സംഘർഷങ്ങളും യാഥാർത്ഥ്യങ്ങളുമാണ് ചിത്രത്തിന്റെ കാതൽ.

സമൂഹമാധ്യമങ്ങളിൽ വിഷയങ്ങൾ നിമിഷങ്ങൾക്കകം വൈറലാകുകയും അതേ വേഗത്തിൽ വിസ്മരിക്കപ്പെടുകയും ചെയ്യുന്ന കാലത്ത്, സ്വന്തം അസ്തിത്വം വീണ്ടെടുക്കാൻ ഒരു സ്ത്രീ നടത്തുന്ന പോരാട്ടമാണ് സിനിമ അവതരിപ്പിക്കുന്നത്. ഇന്നത്തെ തലമുറയെ ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന പ്രമേയമാണിതെന്ന് സംവിധായകൻ പറയുന്നു. ശ്രീധന്യ വിശ്വനാഥാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇഷിക എമിൽ, ഷിൻസ് ഷാൻ, അൻവർ സാദിക്ക്, കലേഷ് പരമേശ്വർ, അമ്മു നായർ, പ്രദീഷ് ജേക്കബ്, അനുപ്രഭാലാൽ, ദർശന വിശ്വനാഥ്, ഗീതാ ജിത്തു, ജീവൻ ശിവദാസ്, അനു ചന്ദ്രശേഖർ, ലുക്ക്മാൻ, എബിൻ മേരി എന്നിവരാണ് മറ്റു അഭിനേതാക്കൾ.

ഛായാഗ്രഹണം: അനിൽ വിജയ്, സംഗീതം: ആനന്ദ് മധുസൂദനൻ, വരികൾ: അജീഷ് ദാസ്, പാടിയവർ: സിത്താര കൃഷ്ണകുമാർ, ഹിഷാം അബ്ദുൽ വഹാബ്, സച്ചിൻ വാര്യർ. മേക്കപ്പ്: മനു കെ.എസ്, എഡിറ്റിങ്: സുനീഷ് സെബാസ്റ്റ്യൻ, സൗണ്ട് ഡിസൈൻ: അരുൺ രാമവർമ്മ, മിക്സിങ്: ജിജു ടി. ബ്രൂസ്, വിഷ്വൽ എഫ്.എക്സ്: കോക്കനട്ട് ബഞ്ച്, കളറിസ്റ്റ്: നികേഷ് രമേശ്. കൊച്ചിയും തിരുപ്പൂരുമാണ് പ്രധാന ലൊക്കേഷനുകൾ. പി.ആർ.ഒ: എം.കെ.ഷെജിൻ.

Tags:    
News Summary - Her struggle to regain her existence; 'Butterfly Girl 85' hits theaters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.