'പ്രേമലുവിനെക്കുറിച്ചുള്ള പ്രചരണം അടിസ്ഥാനരഹിതം'; ആരാധകരോട് ഫഹദ് ഫാസിൽ

 തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്കറും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഫെബ്രുവരി ഒമ്പതിന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ഒമ്പത് ദിവസത്തെ കളക്ഷൻ 18.84 കോടിയാണ്. ചിത്രം തിയറ്ററുകളിൽ ഹൗസ്ഫുള്ളായി പ്രദർശനം തുടരുകയാണ്.

ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് വ്യാജ പ്രചരണത്തിന്റെ സത്യാവസ്ഥ പങ്കുവെച്ച് ഫഹദ് ഫാസിൽ രംഗത്തെത്തിയിരിക്കുകയാണ്. സിനിമയുടെ സബ് ടൈറ്റിലെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത സത്യമല്ലെന്നും കേരളത്തിന് പുറത്തുള്ള എല്ലാ കേന്ദ്രങ്ങളിലും സബ് ടൈറ്റിലുകളോടെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതെന്നും നടൻ പറഞ്ഞു.

'കേരളത്തിന് പുറത്തുള്ള, മലയാളികളല്ലാത്ത ഞങ്ങളുടെ സുഹൃത്തുക്കളോട്, കേരളത്തിന് പുറത്തുള്ള എല്ലാ കേന്ദ്രങ്ങളിലും സബ് ടൈറ്റിലുകളോടെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. അതിന് കടകവിരുദ്ധമായ പ്രചരണങ്ങളെല്ലാം തെറ്റാണ്. പ്രേമലുവിനോട് നിങ്ങളെല്ലാം കാണിക്കുന്ന സ്നേഹത്തിന് നന്ദി. ചിത്രം തിയറ്ററില്‍ തന്നെ അനുഭവിക്കാന്‍ മറക്കേണ്ട', ഫഹദ് ഫാസില്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

പ്രായഭേദമന്യേ കണ്ടിറങ്ങിയവരെല്ലാവരും മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പറയുന്നത്.ഒരു മുഴുനീള റൊമാന്റിക്‌ കോമഡി എന്റര്‍ടൈനര്‍ ആണെന്ന് പ്രേക്ഷകപ്രതികരണങ്ങൾ. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ നസ്ലിന്‍, മമിത എന്നിവരെ കൂടാതെ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകൻ  ഗിരീഷ്‌ എ.ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Tags:    
News Summary - Fahadh Faasil About Fake news About premalu movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.