ചില സത്യങ്ങൾ എത്ര ശ്രമിച്ചാലും കണ്ടെത്താനാകില്ല; 'എക്കോ' ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു

സന്ദീപ് പ്രദീപ് നായകനായ 'എക്കോ' നവംബർ 21നാണ് തിയറ്ററുകളിൽ എത്തിയത്. തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം ഇതാ ഒ.ടി.ടിയിൽ എത്താൻ ഒരുങ്ങുകയാണ്. ചിത്രത്തിന്‍റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റ് സന്ദീപ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രം ഡിസംബർ 31ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും.

ചിത്രത്തിന്‍റെ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക അപ്‌ഡേറ്റ് പ്ലാറ്റ്‌ഫോമും സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പങ്കിട്ടിട്ടുണ്ട്. 'ചില സത്യങ്ങൾ എത്ര ശ്രമിച്ചാലും കണ്ടെത്താൻ കഴിയില്ല. നെറ്റ്ഫ്ലിക്സിൽ ഡിസംബർ 31ന് മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ എക്കോ കാണുക' എന്ന കുറിപ്പോടുകൂടിയാണ് നെറ്റ്ഫ്ലിക്സ് അപ്ഡേറ്റ് പങ്കിട്ടത്.

ഏകദേശം അഞ്ച് കോടി രൂപയുടെ ബജറ്റിൽ നിർമിച്ച ചിത്രം 40 കോടിയിലധികം രൂപ നേടി വൻ വാണിജ്യ വിജയമായി. ദിൻജിത് അയ്യത്താൻ, എഴുത്തുകാരനും ഛായാഗ്രാഹകനുമായ ബാഹുൽ രമേശ് എന്നിവരുടെ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം സിനിമാസ്വാദകർക്ക് പുത്തൻ ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്. എക്കോയിൽ സന്ദീപ് പ്രദീപിന് പുറമേ സൗരബ് സച്ച്‌ദേവ്, വിനീത്, നരേൻ, അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ, സീ ഫൈ, രഞ്ജിത് ശങ്കർ, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കിഷ്കിന്ധാ കാണ്ഡം, വെബ് സീരീസായ കേരള ക്രൈം ഫയൽസ്: സീസൺ 2 എന്നിവക്ക് ശേഷം ബാഹുലിന്റെ 'അനിമൽ ട്രൈലോജി'യിലെ അവസാന അധ്യായമാണ് 'എക്കോ'. മൃഗസാന്നിധ്യമുള്ള കഥാലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും ധാർമിക സംഘർഷങ്ങളുമാണ് മൂന്നു കഥകളിലും വിഷയമാകുന്നത്. കിഷ്കിന്ധാകാണ്ഡത്തിൽ കുരങ്ങുകൾക്ക് പ്രാധാന്യം നൽകിയപ്പോൾ എക്കോയിൽ അത് നായകൾക്കാണ്.

ആരാധ്യ സ്റ്റുഡിയോസിന്‍റെ ബാനറിൽ എം.ആർ.കെ ജയറാമിന്‍റെ ആദ്യ നിർമാണ സംരംഭമാണിത്. സംഗീതം- മുജീബ് മജീദ്. എഡിറ്റർ- സൂരജ് ഇ എസ്. കലാസംവിധായകൻ- സജീഷ് താമരശ്ശേരി. പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്. ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ് എന്നിവരാണ്. പ്രശസ്ത നിർമാണ കമ്പനിയായ ഡ്രീം വാരിയർ പിക്‌ചേഴ്‌സാണ് എക്കോ തമിഴ്‌നാട്ടിൽ റിലീസ് ചെയ്തത്. കർണാടകയിൽ, പ്രശസ്ത നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസാണ് എക്കോ വിതരണം ചെയ്തത്. 

Tags:    
News Summary - Eko OTT Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.