കൊച്ചി: സേവ് ബോക്‌സ് ആപ് നിക്ഷേപ തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ വിടാതെ പിന്തുടർന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. ജനുവരി ഏഴിന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി സമൻസ് നൽകി. ജനുവരി ഏഴിന് ഇ.ഡിയുടെ കൊച്ചിയിലെ ഓഫീസില്‍ എത്താനാണ് നടനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കേസിൽ മുമ്പ് രണ്ടു തവണ ജയസൂര്യയെയും ഭാര്യ സരിതയെയും ചോദ്യം ചെയ്ത ഇ.ഡി, ജയസൂര്യയെ വീണ്ടും വിളിപ്പിക്കുമെന്ന് അറിയിച്ചിരുന്നു.
സേവ് ബോക്സിന്‍റെ ബ്രാൻഡ് അംബാസഡറാകാൻ സമ്മതിച്ച് കരാറിൽ ഏർപ്പെട്ടിരുന്നെന്ന് ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനം ഉദ്ഘാടനം ചെയ്തത് ജയസൂര്യയാണ്. കരാറിന് പ്രതിഫലമായി ജയസൂര്യക്ക് ലഭിച്ച തുക തട്ടിപ്പിൽ നിന്നുള്ളതാണെന്നാണ് ഇ.ഡിയുടെ നിഗമനം.
ആപ്പ് സ്ഥാപകൻ വിയ്യൂർ സ്വദേശി സാദിഖ് റഹീമും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ, ഭാര്യ സരിതയുടെ അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഇ.ഡി പരിശോധിച്ചു വരുകയാണ്. കേസിൽ കൂടുതൽ സിനിമ താരങ്ങളെ ചോദ്യംചെയ്യുമെന്നും സൂചനയുണ്ട്.
സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ സാദിഖ് റഹീമിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.