ബോബി ചെമ്മണൂരുമായി സംസാരിച്ചിരുന്നു, തീരുമാനമെടുത്തിട്ടില്ല- റഹീമിന്റെ ജീവിതം സിനിമയാക്കുന്നതിനെക്കുറിച്ച് ബ്ലെസി
സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കുന്നതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് സംവിധായകൻ ബ്ലെസി. ബോബി ചെമ്മണൂർ ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും എന്നാൽ താൻ സിനിമ ചെയ്യുന്നതിനെക്കുറിച്ച് തീരുമാനം അറിയിച്ചിട്ടില്ലെന്നും ബ്ലെസി ഒരു ചാനലിനോട് പറഞ്ഞു. ബോബി ചെമ്മണൂരിൽ നിന്നാണ് അബ്ദുൽ റഹീമിന്റെ സംഭവത്തെക്കുറിച്ച് അറിയുന്നതെന്നും ആടുജീവിതം സിനിമയുടെ തിരക്കിലായതിനാൽ ഇതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
'ബോബി ചെമ്മണൂർ എന്നോട് സംസാരിച്ചുവെന്നത് സത്യമാണ്. ശരിക്കും ആ വിഷയം എന്താണെന്ന് മനസിലാക്കിയിട്ടില്ല. ആടുജീവിതത്തിന്റെ തിരക്കിലായതിനാൽ അബ്ദുൽ റഹീമിന്റെ സംഭവത്തെക്കുറിച്ച് അറിഞ്ഞില്ല. സിനിമ ചെയ്യാമെന്നോ ചെയ്യില്ലെന്നോ പറഞ്ഞിട്ടില്ല.അദ്ദേഹം പറഞ്ഞപ്പോൾ അതിനെക്കുറിച്ച് മനസിലാക്കി എന്നതല്ലാതെ മറുപടി പറഞ്ഞിട്ടില്ല.
ഒരു തിരക്കിൽ നിൽക്കുമ്പോഴാണ് അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്. എന്നാൽ സിനിമയെക്കുറിച്ച് ദീർഘമായ ഒരു ചർച്ച നടന്നിട്ടില്ല. സ്ഥിരമായി ഒരേ രീതിയിലുള്ള സിനിമ ചെയ്യുന്നതിനോട് താൽപര്യമില്ല. ഇതിനെക്കുറിച്ചുള്ള വിയോജിപ്പ് ഞാൻ നേരത്തെയും അറിയിച്ചിട്ടുണ്ട്. അതിനാൽ ഇക്കാര്യത്തിൽ പുതിയ നിലപാടിൽ എത്തുമെന്ന് പറയാൻ കഴിയില്ല'- ബ്ലെസി പറഞ്ഞു.
ബോബി ചെമ്മണ്ണൂരാണ് സൗദി ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ ജീവിതകഥ സിനിമയാകുന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയത്. സംവിധായകൻ ബ്ലെസ്സിയുമായി ആദ്യഘട്ട ചർച്ച നടത്തയെന്നും മൂന്നു മാസത്തിനുള്ളിൽ ഷൂട്ടിങ്ങാരംഭിക്കാനാണ് പദ്ധതിയെന്നും വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സിനിമയിലൂടെ ലാഭം ആഗ്രഹിക്കുന്നില്ലെന്നും ലഭിക്കുന്ന ലാഭം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളികളുടെ നന്മ ലോകത്തിന് കാണിച്ചുകൊടുക്കാനാണ് സിനിമ നിർമിക്കുന്നതെന്നും ബോബി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.