രൺവീർ സിങ്
പാൻ ഇന്ത്യൻ സൂപ്പർ ഹിറ്റ് ചിത്രം ധുരന്ധറിന്‍റെ വിജയത്തിനുശേഷം ചിത്രത്തിന്‍റെ രാണ്ടാം ഭാഗം തിയറ്ററുകളിലേക്ക് എത്തുകയാണ്. ധുരന്ധർ: ദി റിവഞ്ച് എന്ന് പേരു നൽകിയിരിക്കുന്ന രണ്ടാം ഭാഗം മാർച്ച് 19ന് ലോകമെമ്പാടും റിലീസ് ചെയ്യും. മാർച്ച് 14ന് രാജ്യവ്യാപകമായി ആദ്യ ദിവസത്തെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു. ആദിത്യ ധർ സംവിധാനം ചെയ്ത ഈ ചിത്രം 2026ലെ എപിക് ഹിറ്റാകുമെന്നാണ് പ്രേക്ഷക പ്രതികരണം.
ട്രേഡ് വെബ്സൈറ്റായ സാക്നിൽകിന്റെ റിപ്പോർട്ടുകൾ പ്രകാരം, വിദേശ വിപണികളിൽ ചിത്രത്തിന് വൻ സ്വീകരണമാണ് ലഭിക്കുന്നത്. യു.എസിൽ മാത്രം 678 ലൊക്കേഷനുകളിലായി ഏകദേശം 9,82,374 ഡോളർ അഡ്വാൻസ് ബുക്കിങ്ങിലൂടെ ചിത്രം നേടിയിട്ടുണ്ട്. കാനഡ ഉൾപ്പെടെയുള്ള വടക്കേ അമേരിക്കൻ വിപണിയിലെ ആകെ തുക 1.2 ദശലക്ഷം ഡോളർ പിന്നിട്ടു. ഇതോടെ 'അനിമൽ' സ്ഥാപിച്ച റെക്കോർഡ് ധുരന്ധർ 2 മറികടന്നു.
കഴിഞ്ഞ ഡിസംബറിൽ പുറത്തിറങ്ങി ലോകമെമ്പാടുമായി 1300 കോടി രൂപ ബോക്സ് ഓഫിസിൽ വാരിയ 'ധുരന്ധർ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ഇന്ത്യൻ ചാരനായ ഹംസ (ജസ്‌കിരത് സിങ് രംഗി) എന്ന വേഷത്തിൽ രൺവീർ സിങ് വീണ്ടും എത്തുമ്പോൾ ആരാധകർ വലിയ പ്രതീക്ഷയിലാണ്. സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, സാറ അർജുൻ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ചിത്രത്തിന്റെ പെയ്ഡ് പ്രിവ്യൂ ഷോകൾ മാർച്ച് 18ന് ആരംഭിക്കും. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുക. ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രം ആദിത്യ ധർ ആണ് രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഉഗാദി, ഗുഡി പദ്‌വ തുടങ്ങിയ ആഘോഷവേളകളോടനുബന്ധിച്ച് റിലീസ് ചെയ്യുന്ന ചിത്രം ബോക്സ് ഓഫിസിൽ പുതിയ ചരിത്രം കുറിക്കുമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.