മൈക്കിൾ
ലോസ് ഏഞ്ചൽസ്: പോപ്പ് ഇതിഹാസം മൈക്കൽ ജാക്സന്റെ ഔദ്യോഗിക ജീവചരിത്ര സിനിമയായ 'മൈക്കിൾ' റിലീസിന് പിന്നാലെ നിരൂപകർക്കിടയിൽ ചർച്ചയാകുന്നു. ജാക്സന്റെ സംഗീത ജീവിതത്തിലെ ഉയർച്ച താഴ്ചകൾ പ്രമേയമായ ചിത്രത്തിന് പ്രമുഖ വെബ്സൈറ്റായ റോട്ടൻ ടൊമാറ്റോസിൽ വെറും 35 ശതമാനം റേറ്റിങ് മാത്രമാണ് നിലവിലുള്ളത്. ‘വളരെ മോശം സിനിമ’ എന്നാണ് ബി.ബി.സി ചിത്രത്തെ വിശേഷിപ്പിച്ചത്.
സിനിമയെക്കുറിച്ചുള്ള ഏറ്റവും വലിയ വിമർശനം അത് മൈക്കിൾ ജാക്‌സന്റെ ജീവിതത്തിലെ കറുത്ത അധ്യായങ്ങളെ തൊടാൻ ഭയക്കുന്നു എന്നതാണ്. ആരോപണങ്ങൾ തുടങ്ങുന്നതിന് മുമ്പുള്ള കാലഘട്ടം വരെയാണ് സിനിമ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മൈക്കിൾ ജാക്‌സന്റെ എസ്റ്റേറ്റ് നേരിട്ടാണ് സിനിമക്ക് പണം മുടക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ജാക്‌സന്റെ പ്രതിച്ഛായക്ക് മങ്ങലേൽക്കുന്ന ഒന്നും സിനിമയിൽ ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്താൻ അവർ ശ്രമിച്ചിട്ടുണ്ട്. ഇത് സിനിമയുടെ നിഷ്പക്ഷതയെ ബാധിച്ചുവെന്നാണ് നിരൂപക പക്ഷം.
സിനിമക്ക് നെഗറ്റീവ് റിവ്യൂസ് ലഭിക്കുമ്പോഴും മൈക്കിൾ ജാക്സന്റെ സഹോദരപുത്രൻ ജാഫർ ജാക്സന്റെ പ്രകടനം വലിയ രീതിയിൽ പ്രശംസിക്കപ്പെടുന്നുണ്ട്. മൈക്കിൾ ജാക്സനെ സ്ക്രീനിൽ പുനർജീവിപ്പിക്കാൻ ജാഫറിന് സാധിച്ചുവെന്നും അദ്ദേഹത്തിന്റെ നൃത്തവും ചലനങ്ങളും വിസ്മയിപ്പിക്കുന്നതാണെന്നും പാട്രിക് മക്ഡൊണാൾഡ് അടക്കമുള്ള നിരൂപകർ അഭിപ്രായപ്പെട്ടു. മൈക്കിൾ ജാക്‌സന്റെ സ്വന്തം ശബ്ദത്തിലുള്ള ഗാനങ്ങളാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്.
ബോഹീമിയൻ റാപ്‌സൊഡി എന്ന സൂപ്പർഹിറ്റ് സിനിമയൊരുക്കിയ ഗ്രഹാം കിങ്ങാണ് മൈക്കിൾ നിർമിച്ചിരിക്കുന്നത്. ലയൺസ്‌ഗേറ്റിന്റെ ബാനറിലൊരുങ്ങിയ ചിത്രത്തിന് ജാക്സന്റെ പ്രശസ്തമായ ഗാനങ്ങൾ ഉപയോഗിക്കാനുള്ള ഔദ്യോഗിക അനുമതി ലഭിച്ചിരുന്നു. മോട്ടോൺ റെക്കോർഡ്സിലെ ആദ്യകാലം മുതൽ ആഗോള സൂപ്പർസ്റ്റാറായി മാറിയത് വരെയുള്ള മൈക്കൽ ജാക്സന്റെ ജീവിതമാണ് സിനിമയുടെ കാതൽ. ആഗോളതലത്തിൽ വലിയ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് ലഭിക്കുന്ന ഈ സമ്മിശ്ര പ്രതികരണങ്ങൾ കലക്ഷനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് അണിയറപ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.