കൊച്ചി: രണ്ട് മാറ്റങ്ങൾ വരുത്തിയാൽ ജെ.എസ്.കെ സിനിമക്ക് പ്രദർശനാനുമതി നൽകാമെന്ന് സെൻസർ ബോർഡ് ഹൈകോടതിയിൽ. ഒരു സീനിലെ ഭാഗം മ്യൂട്ട് ചെയ്യണമെന്നും സബ്ടൈറ്റിലിൽ മാറ്റം വേണമെന്നുമാണ് സെൻസർബോർഡിന്റെ ആവശ്യം. കോടതി രംഗത്തില്‍ ജാനകി എന്ന പേര് വിളിക്കുന്ന ഭാഗമാണ് മ്യൂട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിന് പുറമെ 'ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്നോ വി. ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നോ ആക്കുന്നതില്‍ പ്രശ്നമില്ലെന്നും സെൻസർ ബോർഡ് അറിയിച്ചു. ജാനകി വിദ്യാധരൻ എന്ന പേരിന് പകരമാണ് വി. ജാനകി എന്ന് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്നത്.
അങ്ങനെയെങ്കിൽ 96കട്ടിൻ്റെ ആവശ്യം വരില്ലെന്നും സെൻസർ ബോർഡിന്‍റെ അഭിഭാഷകൻ കോടതിയില്‍ വ്യക്തമാക്കി. സെൻസർ ബോർഡ് നിർദേശത്തിൽ കോടതി നിർമ്മാതാക്കളുടെ നിലപാട് തേടി. ഹരജി ഉച്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി. ഈ മാറ്റങ്ങൾക്ക് നിർമാതാക്കൾ എന്താണ് മറുപടി നൽകുകയെന്ന് വ്യക്തമല്ല.
സുരേഷ് ഗോപി നായകനായ 'ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകാതെ റിലീസ് നീണ്ടുപോകുന്നതിനെതിരെയാണ് നിർമാതാക്കൾ കോടതിയെ സമീപിച്ചത്. പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിൽ സിനിമയുടെ തലക്കെട്ടിലും കഥാനായികക്കും ജാനകി എന്ന പേരാണ്. പേര് മാറ്റുന്നത് വലിയ സാങ്കേതിക പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നതിനാൽ പേര് മാറ്റാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് സിനിമയുടെ അണിയറ പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.