സെൻസർഷിപ്പ് ക്ലിയറൻസ് ഇല്ലാത്തതിനാൽ വിജയ്-എച്ച് വിനോദ് ചിത്രം ജനനായകന്റെ റിലീസ് മാറ്റിവെച്ചിരുന്നു. ജനുവരി 10ന് റിലീസ് തീരുമാനിച്ച സുധ കൊങ്കര ചിത്രം പരാശക്തിക്കും ഇതുവരെ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരായ പ്രതിഷേധങ്ങൾ ചിത്രീകരിക്കുന്ന രംഗങ്ങളിൽ ഉൾപ്പെടെ നിരവധി വെട്ടിച്ചുരുക്കലുകൾ നടത്താൻ സെൻസർ ബോർഡ് നിർദ്ദേശിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
രംഗങ്ങളിൽ മാറ്റങ്ങൾ വരുത്താനോ അവ പൂർണമായും നീക്കം ചെയ്യാനോ ബോർഡ് നിർദ്ദേശിക്കുകയും സുധ കൊങ്കര അതിന്റെ റിവൈസിങ് കമ്മിറ്റിയെ സമീപിക്കുകയും ചെയ്തു. വെട്ടിച്ചുരുക്കൽ സിനിമയുടെ കഥയെ പ്രതികൂലമായി ബാധിക്കുമെന്നും ചരിത്രപരമായ പ്രസക്തി കണക്കിലെടുത്ത് ചിത്രത്തിന്റെ റിലീസ് ദുർബലമാക്കുമെന്നും സംവിധായക കമ്മിറ്റിയോട് പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സിനിമയുടെ സെൻസർഷിപ്പ് ക്ലിയറൻസ് സംബന്ധിച്ച് സിനിമയുടെ നിർമാതാക്കൾ ഇതുവരെ ഔദ്യോഗികമായി ഒരു അറിയിപ്പും നൽകിയിട്ടില്ല.
ശിവകാർത്തികേയൻ നായകനാകുന്ന പരാശക്തി പീരിയഡ് ഡ്രാമയാണ് ഒരുക്കിയിരിക്കുന്നത്. അഥർവയും ശിവകാർത്തികേയനും സഹോദരന്മാരായാണ് ചിത്രത്തില്‍ എത്തുന്നത്. പൊങ്കൽ റിലീസായി പരാശക്തി ജനുവരി 10ന് ലോകവ്യാപകമായി തിയറ്ററുകളിലേക്കെത്തും. ശ്രീ ഗോകുലം മൂവീസിന്റെ ഒഫീഷ്യൽ ഡിസ്ട്രിബൂഷൻ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയറ്ററുകളിലേക്കെത്തിക്കുന്നത്.
സീ ഫൈവ് ചിത്രത്തിന്റെ ഒ.ടി.ടി അവകാശങ്ങൾ 52 കോടി രൂപക്ക് സ്വന്തമാക്കിയെന്നാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. ശിവകാർത്തികേയൻ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ തുകക്ക് വിറ്റഴിച്ച ചിത്രം കൂടെയാണിത്. ശിവകാർത്തികേയന്റെ 25-ാമത്തെ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. തമിഴ്‌നാട്ടിലെ ഹിന്ദി പ്രതിഷേധത്തെക്കുറിച്ചുള്ള കഥയാണ് ചിത്രം പറയുന്നത്. നടൻ രവി മോഹൻ വില്ലൻ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. നടി ശ്രീലീലയുടെ തമിഴ് അരങ്ങേറ്റ ചിത്രവുമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.