മുംബൈ: കാഡ്ബറിയുടെ പരസ്യത്തിലൂടെ ശ്രദ്ധേയയായ ബോളിവുഡ് നടി വറീന ഹുസൈനെതിരെ സൈബർ ലോകത്ത് ട്രോളുകൾ പ്രചരിക്കുന്നു. ജന്മനാടായ അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചെടുത്ത സാഹചര്യത്തിലാണ് നടിക്കെതിരെ ട്രോൾ.
വറീനയുടെ പിതാവിൻെറ നാട് ഇറാഖും മാതാവിൻറേത് അഫ്ഗാനിസ്ഥാനുമാണ്. 2018 -ൽ പുറത്തിറങ്ങിയ ലവ് യാത്രി എന്ന സിനിമയിലൂടെ സൽമാൻ ഖാൻ ആണ് വറീനയെ ബോളിവുഡിൽ അവതരിപ്പിച്ചത്. സൽമാൻെറ സഹോദരീ ഭർത്താവ് ആയുഷ് ശർമ്മയാണ് ഈ സിനിമയിലെ നായകൻ. അന്ന് നടിയുടെ സൗന്ദര്യം ചർച്ചാവിഷയമായി മാറിയെങ്കിലും ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. ഇതിനിടെ വറീനക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. വറീന അഫ്ഗാനിസ്ഥാനിൽ നിന്നുള്ളയാളായതിനാൽ ജോലി നൽകാൻ സിനിമാ നിർമ്മാതാക്കൾ മടിച്ചിരുന്നു.
ആദ്യ ചിത്രമായ 'ലൗവ് യാത്രി' റിലീസ് ചെയ്ത സമയത്ത് മുതൽ താൻ ജനത്തിൻെറ 'നിരീക്ഷണ'ത്തിലായിരുന്നുവെന്ന് നടി ഒരിക്കൽ പറഞ്ഞിരുന്നു. ഇന്ത്യൻ സിനിമയിൽ ഒരു കരിയർ കെട്ടിപ്പടുക്കാൻ ശ്രമിച്ചപ്പോൾ താൻ ഒരു തീവ്രവാദ രാജ്യത്ത് നിന്ന് വന്നയാളെന്ന് പറഞ്ഞ് ജനം പരിഹസിച്ചിരുന്നു. ആളുകൾ ഇത്തരം കാര്യങ്ങൾ പറയുമ്പോൾ താൻ അസ്വസ്ഥയായിരുന്നുവെന്ന് നടി പറഞ്ഞു. പഴയ കാല അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള നിരവധി കഥകൾ അമ്മയിൽ നിന്നും അമ്മൂമ്മയിൽ നിന്നും വറീന മനസ്സിലാക്കിയിരുന്നു. അഫ്ഗാനിലെ ജനം ബോളിവുഡ് സിനിമകളെ ഇഷ്ടപ്പെടുന്നവരാണെന്നും നടി വ്യക്തമാക്കി.
ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ പഠിച്ച വറീന നടിയാകുന്നതിന് മുമ്പ് മോഡലിങ്ങും പരസ്യങ്ങളും ചെയ്തിരുന്നു.'ലൗവ് യാത്രി സിനിമയിലെ നായികക്കായി സൽമാൻ രാജ്യത്തുടനീളം ഓഡിഷനുകളിൽ നടത്തിയിരുന്നു. ഇതിലൂടെയാണ് വറീനയെ കണ്ടെത്തിയത്. വളരെക്കാലമായി സോഷ്യൽ മീഡിയയിൽ നിന്ന് അകലം പാലിച്ച് കഴിയുന്ന വറീന ഇൻകംപ്ലീറ്റ് മാൻ എന്ന സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഇത് കൂടാതെ ഒരു ദക്ഷിണേന്ത്യൻ സിനിമയിലും വറീന എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.