പ്രമുഖ ബംഗാളി നടി ശ്രീല മജുംദാർ(65) അന്തരിച്ചു. ശനിയാഴ്ച കൊൽക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് വർഷമായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു.
ശ്രീലയുടെ വിയോഗത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുശോചനം അറിയിച്ചിട്ടുണ്ട് . ബംഗാളി സിനിമയുടെ ഏറ്റവും വലിയ നഷ്ടമാണെന്നും ശക്തയായ അഭിനേത്രിയായിരുന്നെന്നും മമത പറഞ്ഞു.
മൃണാൾ സെൻ, ശ്യാം ബെനഗൽ, പ്രകാശ് ഝാ തുടങ്ങിയ സംവിധായകരുടെ പ്രിയപ്പെട്ട നടിയായിരുന്നു ശ്രീലാ മജുംദാർ. 43 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൃണാൾ സെൻ സംവിധാനം ചെയ്ത ഏക്ദിൻ പ്രതിദിൻ, ഖരീജ്, അകാലെർ സന്ധാനേ എന്നീ ചിത്രങ്ങളിലെ ശ്രീലയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്യാം ബെനഗൽ സംവിധാനംചെയ്ത മൺടി, പ്രകാശ് ഝാ ഒരുക്കിയ ദമുൽ, ഉത്പലേന്ദു ചക്രബർത്തിയുടെ ഛോഖ് എന്നീ ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധനേടി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പാലാൻ ആണ് നടിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
ഋതുപർണ ഘോഷ് സംവിധാനം ചെയ്ത ഛോഖെർ ബാലി എന്ന ചിത്രത്തിൽ ഐശ്വര്യാ റായിക്ക് ശബ്ദം നൽകിയത് ശ്രീലയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.