നടൻ വിജയ് ദേവരകൊണ്ടയുടെ ആരാധകരിൽ നിന്ന് നേരിടേണ്ടി വന്ന സൈബർ ആക്രമണത്തെ കുറിച്ച് നടി അനസൂയ ഭരദ്വാജ്. സോഷ്യൽ മീഡിയയിലൂടെയാണ് നേരിടേണ്ടി വന്ന അധിഷേപത്തെ കുറിച്ച് നടി തുറന്ന് പറഞ്ഞത്. നിയമ നടപടി സ്വീകരിക്കുമെന്നുള്ള മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
വിജയ് ദേവരകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രമായ ലൈഗറിനെ പരോക്ഷമായി വിമർശിച്ച് നടി രംഗത്ത് എത്തിയിരുന്നു. 'കർമം ഒരു ബൂമറാംഗ് ആണ്, വൈകിയാലും തിരിച്ചുവരും. അമ്മയുടെ വേദന മാറില്ല. കർമ്മം... ചിലപ്പോൾ വരാൻ പ്രയാസമാണ്...' എന്നായിരുന്നു ട്വീറ്റ് . ഇത് വിജയ് ആരാധകരെ ചൊടിപ്പിക്കുകയായിരുന്നു. നടിയെ ആന്റി എന്ന് വിളിച്ച് പരിഹസിക്കുകയും ചെയ്തു.
അതേസമയം വിമർശകർക്ക് ഉഗ്രൻ മറുപടിയുമായി അനസൂയ എത്തിയിട്ടുണ്ട്. ' ലഭിച്ച അസഭ്യ കമന്റുകളുടെ സ്ക്രീൻ ഷോർട്ട് എടുത്ത് സൂക്ഷിച്ചിട്ടുണ്ട്. പ്രായത്തെ പരിഹസിച്ചു കൊണ്ടാണ് ആന്റി എന്ന് വിളിക്കുന്നത്. ഈ വിഷയത്തിൽ എന്റെ വീട്ടുകാരേയും വലിച്ചിഴക്കുകയാണ്. ഇത്തരക്കാർക്കെതിരെ പരാതി നൽകും. ന്യായമായ ഒരു കാര്യമില്ലെങ്കിൽ നിങ്ങൾ ഖേദിക്കേണ്ടി വരും. ഇത് എന്റെ അവസാന മുന്നറിയിപ്പാണ്' - നടി ട്വീറ്റ് ചെയ്തു.
മമ്മൂട്ടി ചിത്രമായ ഭീഷ്മപർവത്തിലൂടെയാണ് അനസൂയ മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ആലീസ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അവതാരകയായ അനസൂയ 2003 ൽ പുറത്ത് ഇറങ്ങിയ നാഗ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ചുവടു വെക്കുന്നത്. അല്ലു അർജുൻ ചിത്രമായ പുഷ്പയിലും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.