മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ ഭാരവാഹി തെരഞ്ഞെടുപ്പിൽ നിന്ന് ജഗദീഷ് പിൻമാറി. പ്രസിഡന്‍റ് സ്ഥാനത്തേക്കാണ് ജഗദീഷ് നാമർദേശ പത്രിക സമർപ്പിച്ചത്. മോഹൻലാലും മമ്മൂട്ടിയുമായി ജഗദീഷ് സംസാരിച്ചു. ഇരുവരും സമ്മതിച്ച സാഹചര്യത്തിലാണ് പ്രത്രിക പിൻവലിച്ചതെന്ന് ജഗദീഷ് അറിയിച്ചു. ഈ മാസം 31വരെയായിരുന്നു പത്രിക പിന്‍വലിക്കാനുള്ള സമയം.
പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നടൻ രവീന്ദ്രനും പിന്മാറിയിട്ടുണ്ട്. ജനറൽ സെക്രട്ടറി സ്ഥലത്തേക്ക് മാത്രം മത്സരിക്കും എന്ന് രവീന്ദ്രൻ വ്യക്തമാക്കി. പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇനി ശ്വേത മേനോൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ എന്നിങ്ങനെ നാല് മത്സരാർത്ഥികൾ മത്സരിക്കും. നടൻ ജോയ് മാത്യുവിന്‍റെ പത്രിക തള്ളിയിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍ എന്നിവര്‍ മത്സരിക്കും. വനിത പ്രസിഡന്‍റ് എന്ന നിര്‍ദേശം വന്നതോടെ അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോന്‍റെ സാധ്യതയേറിയിട്ടുണ്ട്.
പ്രസിഡന്‍റ് ഉൾപ്പെടെ സ്ഥാനങ്ങളിലേക്ക് നാമനിർദേശപത്രിക സമർപ്പിച്ച പലരും മറ്റ് സ്ഥാനങ്ങളിലേക്കും പത്രിക നൽകിയിട്ടുണ്ട്. 73ഓളം പത്രികകളാണ് ലഭിച്ചത്. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയായിരുന്നു. പിൻവലിക്കാനുള്ള അവസാന ദിവസമായ 31ന് അന്തിമ പട്ടിക പുറത്തുവരും. ആഗസ്റ്റ് 15നാണ് വോട്ടെടുപ്പ്. വൈകുന്നേരത്തോടെ ഫലപ്രഖ്യാപനവുമുണ്ടാകും. ഇന്നസെന്റിന്റെ മരണത്തോടെ പ്രസിഡന്‍റ് സ്ഥാനത്ത് എത്തിയ മോഹൻലാൽ കഴിഞ്ഞ മൂന്നുതവണയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. മത്സരത്തിനില്ലെന്ന് മോഹൻലാൽ അറിയിച്ചതോടെയാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരം കടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.