അല്ലു അരവിന്ദും, സ്നേഹ റെഡ്ഡിയും രേവതിയുടെ വീട്ടിൽ
ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ 2024-ൽ നടന്ന 'പുഷ്പ 2: ദി റൂൾ' എന്ന സിനിമയുടെ പ്രദർശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു കുടുംബത്തിനുണ്ടായ തീരാനഷ്ടം ഇന്നും അവരെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ആ അപകടത്തിൽ രേവതി എന്ന സ്ത്രീ മരണപ്പെടുകയും അവരുടെ മകൻ ശ്രീതേജിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വെന്റിലേറ്റർ സഹായത്തോടെ മാസങ്ങളോളം കഴിഞ്ഞ ശ്രീതേജ് ഇപ്പോഴും ആ ആഘാതത്തിൽ നിന്ന് പൂർണ്ണമായി മുക്തനായിട്ടില്ല.
ഈ കേസിൽ നടൻ അല്ലു അർജുൻ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തിരുന്നു. സംഭവത്തിൽ അദ്ദേഹം രേവതിയുടെ കുടുംബത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ബുധനാഴ്ച അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദും, ഭാര്യ സ്നേഹ റെഡ്ഡിയും രേവതിയുടെ വീട് സന്ദർശിച്ചു. രേവതിയുടെ ഭർത്താവ് ഭാസ്കറുമായും മറ്റ് കുടുംബാംഗങ്ങളുമായും അവർ സംസാരിക്കുന്ന വിഡിയോ അല്ലു അർജുന്റെ ടീം പുറത്തുവിട്ടിട്ടുണ്ട്. ആ കൂടിക്കാഴ്ചയ്ക്കിടെ ശ്രീതേജിന്റെ സഹോദരി സാൻവിയെ അരികിലേക്ക് വിളിച്ച അല്ലു അരവിന്ദ്, അവളോട് നന്നായി പഠിക്കണമെന്നും അവളുടെ വിദ്യാഭ്യാസത്തിന്റെ മുഴുവൻ ചെലവുകളും താൻ ഏറ്റെടുക്കുമെന്നും വാഗ്ദാനം ചെയ്യുകയുണ്ടായി.
രേവതിയുടെ മരണത്തിനിടയാക്കിയ ദാരുണമായ സംഭവം നടന്ന സമയത്ത് അല്ലു അർജുന്റെ കുടുംബവും 'പുഷ്പ 2'-ന്റെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സംവിധായകൻ സുകുമാറും ചേർന്ന് കുടുംബത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. വെന്റിലേറ്റർ ചികിത്സക്ക് ശേഷം 2025 ഏപ്രിലിലാണ് ശ്രീതേജ് ആശുപത്രി വിട്ടതെങ്കിലും തുടർചികിത്സയും അനുബന്ധ കാര്യങ്ങളും ഇപ്പോഴും തുടരുകയാണ്.
ഇതിനുപിന്നാലെ തെലങ്കാന ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർമാനും നിർമാതാവുമായ ദിൽ രാജു കുടുംബവുമായി കൂടിക്കാഴ്ച നടത്തുകയും പ്രശ്നങ്ങളെല്ലാം പരിഹരിച്ചതായി അറിയിക്കുകയും ചെയ്തു. 2024 ഡിസംബർ 4-ന് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ അല്ലു അർജുനെ കാണാൻ ആരാധകർ ഇരച്ചുകയറിയതാണ് വലിയൊരു ദുരന്തത്തിന് കാരണമായത്. അന്ന് അല്ലു അർജുനൊപ്പം മക്കളും നടി രശ്മിക മന്ദാനയും മറ്റ് അണിയറ പ്രവർത്തകരും തിയറ്ററിൽ എത്തിയിരുന്നു. ആ ആൾക്കൂട്ടത്തിനിടയിൽ ശ്വാസം മുട്ടിയാണ് രേവതിക്ക് ജീവൻ നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.