മുംബൈ: ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായങ്ങളിലൊന്നായ ബോളിവുഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യയുടെ പിടിയിലേക്ക്. സിനിമയുടെ നിർമ്മാണ ചെലവ് വൻതോതിൽ കുറയ്ക്കാനും നിർമ്മാണ വേഗത വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഈ നീക്കം ഇന്ത്യൻ സിനിമയുടെ മുഖച്ഛായ തന്നെ മാറ്റുകയാണ്. ഹോളിവുഡ് എ.ഐ ഉപയോഗത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ, ഇന്ത്യയിലെ പ്രമുഖ സ്റ്റുഡിയോകൾ ഈ സാങ്കേതികവിദ്യയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണെന്ന് മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചെലവ് ചുരുങ്ങുന്നു, വേഗത കൂടുന്നു
പുരാണ കഥാചിത്രങ്ങളുടെയും ഫാന്റസി സിനിമകളുടെയും നിർമ്മാണ ചെലവ് അഞ്ചിലൊന്നായി കുറയ്ക്കാൻ എ.ഐ സഹായിക്കുമെന്ന് ഈ രംഗത്തെ പ്രമുഖരായ 'ഗാലറി 5' സ്റുഡിയോയുടെ മേധാവി രാഹുൽ റെഗുലപാഠി പറയുന്നു. സാധാരണഗതിയിൽ മാസങ്ങളെടുക്കുന്ന പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ നാലിലൊന്ന് സമയം കൊണ്ട് പൂർത്തിയാക്കാം. ഇതോടെ ബോളിവുഡിലെ വമ്പൻ പ്രൊഡക്ഷൻ ഹൗസുകളെല്ലാം തങ്ങളുടെ പ്രവർത്തനശൈലി എ.ഐയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
പഴയ സിനിമകൾക്ക് പുതിയ ജീവൻ
നിലവിലുള്ള സിനിമകളുടെ ക്ലൈമാക്സ് മാറ്റാനും പഴയ ചിത്രങ്ങൾ എ.ഐ ഉപയോഗിച്ച് പുനർനിർമ്മിക്കാനുമുള്ള നീക്കങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. 2013ൽ പുറത്തിറങ്ങിയ 'രാഞ്ജന' എന്ന ചിത്രത്തിന്റെ ദുരന്ത പര്യവസാനമായ ക്ലൈമാക്സ് മാറ്റി, സന്തോഷകരമായ അന്ത്യത്തോടെ റീ-റിലീസ് ചെയ്തത് ഇതിന്റെ ഭാഗമായാണ്. എന്നാൽ ഈ നീക്കത്തിനെതിരെ ചിത്രത്തിലെ നായകനായ ധനുഷ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. സിനിമയുടെ ആത്മാവിനെ എ.ഐ നശിപ്പിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. അതേസമയം, ജിയോ സ്റ്റാർ പുറത്തിറക്കിയ എ.ഐ അധിഷ്ഠിത 'മഹാഭാരതം' സീരീസ് ഇതിനോടകം 26.5 ദശലക്ഷം പേർ കണ്ടു കഴിഞ്ഞു. എന്നാൽ സാങ്കേതികമായ പൂർണ്ണതയില്ലാത്തതിനാൽ ഐ.എം.ഡി.ബിയിൽ ഇതിന് വളരെ കുറഞ്ഞ റേറ്റിങ് മാത്രമാണ് ലഭിച്ചത്.
ഡബ്ബിങിൽ പുതിയ മാറ്റം
ഇന്ത്യയെപ്പോലെ വൈവിധ്യമാർന്ന ഭാഷകളുള്ള രാജ്യത്ത് സിനിമകളുടെ ഡബ്ബിംഗിലാണ് എ.ഐ വലിയ മാറ്റം കൊണ്ടുവരുന്നത്. ചുണ്ടുകളുടെ ചലനവും ശബ്ദവും തമ്മിലുള്ള പൊരുത്തക്കേട് പരിഹരിക്കാൻ എ.ഐക്ക് സാധിക്കും. 'വാർ 2' ഉൾപ്പെടെയുള്ള ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഈ സാങ്കേതികവിദ്യ പരീക്ഷിച്ചു കഴിഞ്ഞു.
ആശങ്കയോടെ കലാലോകം
സിനിമ വെറും ബിസിനസ് ആയി മാറുകയാണെന്നും എ.ഐയുടെ വരവ് കലയുടെ തനിമ നശിപ്പിക്കുമെന്നും പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപ് പറഞ്ഞു. ഹോളിവുഡിൽ നടീനടന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമങ്ങളുണ്ടെങ്കിലും ഇന്ത്യയിൽ അത്തരം സുരക്ഷാ കവചങ്ങളില്ലാത്തത് വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. ഗൂഗിൾ, മൈക്രോസോഫ്റ്റ്, എൻവിഡിയ തുടങ്ങിയ ആഗോള ടെക് ഭീമന്മാരും ഇന്ത്യൻ സിനിമാ വിപണി ലക്ഷ്യമിട്ട് കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് നടത്തിവരുന്നത്.
കലയും സാങ്കേതികവിദ്യയും തമ്മിലുള്ള ഈ പോരാട്ടത്തിൽ ഇന്ത്യൻ സിനിമാ ലോകം വരും വർഷങ്ങളിൽ വലിയ പ്രതിസന്ധികളെയും അവസരങ്ങളെയും നേരിടേണ്ടി വരുമെന്നാണ് വിദഗ്ധരുടെ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.