'ദുബൈ: ദുബൈയിലേക്ക് എക്സ്പോ വരുന്നു എന്ന് കേട്ടപ്പോൾ ഭൂരിപക്ഷം ആളുകളുടെയും മനസിൽ ഗ്ലോബൽ വില്ലേജിന്റെ വലിയ പതിപ്പ് എന്ന ചിന്തയായിരുന്നു. എക്സ്പോയിൽ ആദ്യ ദിനങ്ങളിൽ സന്ദർശിച്ചവർക്ക് പോലും അതിനെ വലിയൊരു അത്ഭുതമായി തോന്നിയിട്ടുണ്ടാവില്ല. പക്ഷെ, തുടർന്നുള്ള ദിവസങ്ങളിൽ കണ്ടത് അത്ഭുതം തന്നെയായിരുന്നു. അടഞ്ഞുകിടന്ന ദുബൈയുടെ ഓരോ വാതിലും എക്സ്പോ എന്ന പൂട്ടുപയോഗിച്ച് തുറക്കുകയായിരുന്നു. കേവലം വിനാദം, വിജ്ഞാനം, ബിസിനസ് എന്ന് മാത്രം കരുതിയിരുന്നവർക്ക് മുൻപിൽ കായിക ലോകത്തെ വ്യത്യസ്തമായി അവതരിപ്പിക്കാനും എക്സ്പോക്ക് കഴിഞ്ഞു. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് എക്സ്പാ റൺ. കഴിഞ്ഞ അഞ്ചര മാസത്തിനിടെ രണ്ട് തവണയാണ് എക്സ്പോ റൺ നടത്തിയത്. ഇതിന്റെ ഗ്രാൻഡ് ഫിനാലെ മാർച്ച് 26ന് അരങ്ങേറും.
ആരോഗ്യത്തിനും എക്സ്പോ അതിപ്രാധാന്യം നൽകുന്നു എന്നതിന്റെ തെളിവായിരുന്നു കഴിഞ്ഞ രണ്ട് എക്സ്പോ റണും. മൂന്ന്, അഞ്ച്, പത്ത് കിലോമീറ്ററാണ് ഓട്ടം. 99 വയസ് വരെയുള്ള ആർക്കും പങ്കെടുക്കാം. 25 ദിർഹമാണ് ഫീസ്. പങ്കെടുക്കുന്നവർക്കെല്ലാം മെഡൽ, സർട്ടിഫിക്കറ്റ്, ടീ ഷർട്ട്, എക്സ്പോ എൻട്രി ടിക്കറ്റ് എന്നി ലഭിക്കും. 25 ദിർഹം എന്നത് നഷ്ടമേ അല്ല എന്നർഥം. എക്സ്പോയിലേക്ക് പ്രവേശിക്കണമെങ്കിൽ തന്നെ 50 ദിർഹം വേണ്ട സ്ഥാനത്താണ് ടിക്കറ്റ് ഉൾപെടെ സൗജന്യമായി ലഭിക്കുന്നത്. തിങ്കളാഴ്ച രാത്രി 12 മണിയോടെ രജിസ്ട്രേഷൻ ക്ലോസ് ചെയ്യും. അതിന് മുൻപ് ആളെണ്ണം തികഞ്ഞാലും രജിസ്ട്രേഷൻ നിർത്തും. premieronline.com വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. റേസ് നമ്പറുകൾ മാർച്ച് 22ന് മുൻപ് ഇ-മെയിലായും എസ്.എം.എസായും ലഭിക്കും. റേസ് കിറ്റ് മാർച്ച് 22ന് ദുബൈ ഇബ്നു ബത്തൂത്ത മാളിലെ ഇൻഡ്യ കോർട്ട് സോണിലെത്തി ശേഖരിക്കണം. റേസിന്റെ ദിവസം കിറ്റ് വിതരണം ഉണ്ടാവില്ല. സുഹൃത്തിന്റെ റേസ് പാക്കും മറ്റൊരാൾക്ക് വാങ്ങിക്കാം. എമിറേറ്റ്സ് ഐ.ഡിയുടെ പകർപ്പ് ഉണ്ടായിരിക്കണം.
റേസ് ദിവസം രാവിലെ 5.30ന് മുൻപ് എക്സ്പോയിൽ എത്തണം. 6.30ന് ലൈനപ്പ്. ഏഴ് മണിക്ക് പത്ത് കിലോമീറ്റർ ഓട്ടം. എട്ടിന് അഞ്ച് കിലോമീറ്ററും 8.30ന് മൂന്ന് കിലോമീറ്ററും ഓട്ടം തുടങ്ങും. അന്താരാഷ്ട്ര പവലിയനുകൾ കണ്ട് ഓടാം. മത്സരം കഴിഞ്ഞയുടൻ വിജയികൾക്ക് സമ്മാനവും നൽകും.D
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.