വിജയ് ബാബു, സാന്ദ്ര തോമസ്
ഒരു വ്യക്തിക്കല്ല, കമ്പനിക്കാണ് സെൻസർ; ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ച് സാന്ദ്ര തോമസിന് മത്സരിക്കാനാവില്ലെന്ന് വിജയ് ബാബു
കൊച്ചി: നിർമാതാക്കളുടെ സംഘടനയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സാന്ദ്ര തോമസ് സമർപ്പിച്ച പത്രിക തള്ളിയിരുന്നു. അതിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് അവർ.
ഇപ്പോഴിതാ സാന്ദ്ര തോമസിന് എതിരെ രംഗത്തുവന്നിരിക്കുകയാണ് നിർമാതാവും നടനുമായ വിജയ് ബാബു. ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ച് സാന്ദ്ര തോമസിന് എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കാനാവില്ലെന്നാണ് വിജയ് ബാബു വ്യക്തമാക്കിയത്.
ഒരു വ്യക്തിക്കല്ല, കമ്പനിക്കാണ് സെൻസർ എന്നാണ് വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചത്. കഴിഞ്ഞ 10 വർഷമായി സാന്ദ്രക്ക് ഫ്രൈഡേ ഫിലിം ഹൗസുമായി യാതൊരു ബന്ധവുമില്ല. അവർക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും വിജയ് ബാബു കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
ഒബ്ജെക്ഷൻ യുവർ ഓണർ, സാന്ദ്രാ തോമസിന് ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിക്കാനോ യോഗ്യതയില്ലാത്ത തസ്തികകളിലേക്ക് മത്സരിക്കാനോ സാധിക്കില്ല. തന്റെ സ്വന്തം സ്ഥാപനത്തെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കാന്‍ മാത്രമാണ് സാധിക്കുക. ആരാണ് അതിനെ എതിർക്കുന്നത്. അവർക്ക് എല്ലാവിധ ആശംസകളും നേരുന്നു. എൻ്റെ അറിവിൽ സെൻസർ ഒരു സ്ഥാപനത്തിനാണ്, അല്ലാതെ വ്യക്തിക്കല്ല. അവർ കുറച്ചുകാലം ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ചിരുന്നു. എന്നാൽ, തൻ്റെ ഓഹരിയോ അതിൽ കൂടുതലോ വാങ്ങിയ ശേഷം 2016 ൽ നിയമപരമായി രാജിവച്ചു. കഴിഞ്ഞ 10 വർഷമായി അവർക്ക് ഫ്രൈഡേ ഫിലിം ഹൗസുമായി യാതൊരു ബന്ധവുമില്ല. എന്തായാലും കോടതി തീരുമാനിക്കട്ടെ. തീരുമാനം മറിച്ചാണെങ്കിൽ, ഒരുപക്ഷേ അത് നമുക്കെല്ലാവർക്കും ഒരു പുതിയ അറിവായേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.