ജിതിൻ കെ ജോസിന്‍റെ കളങ്കാവൽ എന്ന ചിത്രത്തിന്റെ റിലീസിന് ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളത്. മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ചിത്രത്തിലെ തന്‍റെ കഥാപാത്രത്തെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകൾ ഇപ്പോൾ വൈറലാണ്. ചിത്രത്തിൽ പൊലീസ് ഓഫിസറുടെ വേഷം ചെയ്യാനാണ് തന്നെ ആദ്യം സമീപിച്ചത് എന്നാൽ ആ വേഷത്തിന് വിനായകനായിരിക്കും കൂടുതൽ അനുയോജ്യമാകുന്നത് എന്ന് കരുതി നിരസിച്ചുവെന്ന് മമ്മൂട്ടി പറഞ്ഞു. ചിത്രത്തിന്‍റെ പ്രമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.
വിനായകനാണ് ചിത്രത്തിലെ നായകനെന്നും താൻ പ്രതിനായകന്റെ വേഷം അവതരിപ്പിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. മമ്മൂട്ടിയുടെ വാക്കുകളെ കാണികൾ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. സമീപ വർഷങ്ങളിൽ താൻ തെരഞ്ഞെടുത്ത ഏറ്റവും അസാധാരണമായ വേഷങ്ങളിൽ ഒന്നാണ് കളങ്കാവലിലേത് എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പ്രേക്ഷകർക്ക് ഇഷ്ടപ്പെടാൻ പ്രയാസമുള്ള വിധത്തിലാണ് ചിത്രത്തിലെ തന്‍റെ കഥാപാത്രത്തെ സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്റെ വേഷം പരീക്ഷണാത്മകമാണെങ്കിലും സിനിമ തന്നെ അങ്ങനെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഈ സിനിമയിൽ ഞാൻ ചെയ്യുന്ന കഥാപാത്രത്തെ നിങ്ങൾക്ക് സ്നേഹിക്കാനോ ഇഷ്ടപ്പെടാനോ ബുദ്ധിമുട്ടായിരിക്കും. പക്ഷേ ഈ കഥാപാത്രത്തെ നിങ്ങൾക്ക് സിനിമ കണ്ട് പോകുമ്പോൾ തിയറ്ററിൽ ഉപേക്ഷിച്ച് പോകാൻ കഴിയില്ല. എനിക്ക് ആദ്യം ഓഫർ ചെയ്ത റോൾ പൊലീസ് ഉദ്യോഗസ്ഥന്‍റേതാണ്. അത് എന്നെക്കാൾ നന്നായി ചെയ്യാൻ വിനായകനാണ് നല്ലതെന്ന് എനിക്ക് തോന്നി. അദ്ദേഹത്തെ സമീപിച്ചപ്പോൾ അദ്ദേഹത്തിന് ആദ്യം വിശ്വാസമായിരുന്നില്ല. ഈ സിനിമയിലെ നായകൻ വിനായകനാണ്. ഞാൻ നായകനാണ് പക്ഷേ, പ്രതിനായകനാണ്' -മമ്മൂട്ടി പറഞ്ഞു.
ആദ്യം നവംബർ 27ന് തിയറ്ററിൽ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസ് ഡിസംബര്‍ അഞ്ചിലേക്ക് നീട്ടുകയായിരുന്നു. ദുൽഖർ സൽമാന്‍റെ വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിന് യു/എ 16+ സർട്ടിഫിക്കറ്റാണ്. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് പുതിയ ചിത്രം. സിനിമയിൽ സീരിയൽ കില്ലറുടെ വേഷമാണ് മമ്മൂട്ടി ചെയ്യുന്നത്. ജിബിൻ ഗോപിനാഥും പ്രധാന വേഷത്തിൽ എത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.