മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഇരട്ടി സന്തോഷമുള്ള ദിവസമായിരുന്നു ഇന്നലെ. സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങുന്നതിന് തൊട്ടുമുമ്പാണ് പത്മഭൂഷൻ ലഭിച്ച വിവരം എത്തുന്നത്. ആരാധകരുടെ നീണ്ട കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. എന്തുകൊണ്ട് മമ്മൂട്ടിക്ക് പത്മഭൂഷൻ ലഭിക്കുന്നില്ല എന്ന ചർച്ചകൾ സമൂഹമാധ്യമത്തിൽ സജീവമായിരുന്നു. 1998ൽ താരത്തിന് പത്മശ്രീ ലഭിച്ചിരുന്നു.
ഇപ്പോഴിതാ, പത്മഭൂഷൻ നൽകി ആദരിച്ച രാജ്യത്തിനും സർക്കാറിനും നന്ദി പറഞ്ഞിരിക്കുകയാണ് താരം. 'മാതൃരാജ്യത്തിനു നന്ദി.... ‘പത്മഭൂഷൻ’ സിവിലിയൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാറിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എല്ലാവർക്കും റിപ്പബ്ലിക് ദിന ആശംസകൾ' -എന്ന കുറിപ്പാണ് മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
അതേസമയം, മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകി രാജ്യം ആദരിക്കും. കൂടാതെ സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ.ടി. തോമസിനും സംഘ്പരിവാർ സൈദ്ധാന്തികനായ പി. നാരായണനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മ വിഭൂഷൺ നൽകും. നടൻ ധർമേന്ദ്രക്കും (മരണാനന്തരം) പ്രമുഖ വയലിനിസ്റ്റ് എൻ. രാജത്തിനും പത്മവിഭൂഷൺ പ്രഖ്യാപിച്ചു.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മ ഭൂഷൺ ബഹുമതിക്ക് അർഹരായി. മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറൻ (മരണാനന്തരം), ഗായിക അൽക യാഗ്നിക്, ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും മഹാരാഷ്ട്ര ഗവർണറുമായ ഭഗത് സിങ് കോശിയാരി, ഡോ. കല്ലിപ്പട്ടി രാമസ്വാമി പളനി സ്വാമി, ഡോ.നോരി ദത്തത്രേയുദു, പരസ്യ രംഗത്തെ കുലപതി പിയുഷ് പാണ്ഡെ (മരണാനന്തരം), എസ്.കെ.എം മൈലാനന്ദൻ, ശതാവദാനി ആർ.ഗണേഷ്, ഉദയ് കൊടാക്, വി.കെ.മൽഹോത്ര (മരണാനന്തരം), വിജയ് അമൃതരാജ് എന്നിവർക്കും പത്മഭൂഷൺ സമ്മാനിക്കും.
കലാമണ്ഡലം വിമല മേനോൻ, ശാസ്ത്രജ്ഞൻ എ.ഇ. മുത്തുനായകം, സാമൂഹിക പ്രവർത്തനത്തിന് ആലപ്പുഴ സ്വദേശി കൊല്ലക്കയിൽ ദേവകിയമ്മ തുടങ്ങിയവർ ഉൾപ്പെടെ 113പേർക്ക് പത്മശ്രീ സമ്മാനിക്കും. ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, പുരുഷ ക്രിക്കറ്റ് ടീം മുൻ നായകൻ രോഹിത് ശർമ എന്നിവർക്കും പത്മശ്രീയുണ്ട്. അഞ്ച് പത്മ ഭൂഷണും 13 പത്മ വിഭൂഷണും ഉൾപ്പെടെ 131 പത്മ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.