പ്രിയ താരം കലാഭവൻ നവാസ് മലയാളികളെ കണ്ണീരണിയിച്ചാണ് വിടവാങ്ങിയത്. ചോറ്റാനിക്കരയിലെ ഹോട്ടൽമുറിയിൽ നവാസിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ‘ഹൃദയാഘാതമായിരുന്നു മരണകാരണം. പ്രകമ്പനം’ എന്ന സിനിമയുടെ ചിത്രീകരണത്തിന് എത്തിയതായിരുന്നു അദ്ദേഹം. ഇപ്പോഴിതാ, നവാസ് ഭാര്യ രഹനക്ക് വേണ്ടി പാടിയ പാട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് മക്കൾ.
പ്രിയരേ,
ഇത് വാപ്പിച്ചി ഇടവേളയിൽ ഉമ്മിച്ചിക്ക് പാടി കൊടുത്ത പാട്ടാണ്. July 31st, വാപ്പിച്ചിയും ഉമ്മിച്ചിയും അറ്റൻഡ് ചെയ്ത കല്യാണം. വാപ്പിച്ചി ഞങ്ങളെ വിട്ട് പോകുന്നതിന്റെ തലേദിവസം എടുത്ത വിഡിയോ. കല്യാണത്തിന് ലൊക്കേഷനിൽ നിന്നും വരാമെന്നു പറഞ്ഞെങ്കിലും പറഞ്ഞ സമയത്ത് വർക്ക് കഴിഞ്ഞില്ല.
ഉച്ചക്ക് 12:30 ആയി.... ആ സമയത്ത് വന്നാൽ കല്യാണം കഴിയുമെന്ന് വാപ്പിച്ചി പറഞ്ഞെങ്കിലും. ഉമ്മിച്ചി സമ്മതിച്ചില്ല, വാപ്പിച്ചിയെ കാണാനുള്ള കൊതി കൊണ്ട് ഉമ്മിച്ചി വാശി പിടിച്ചു. ലൊക്കേഷനിലെ ഇടവേളയിൽ ഉമ്മിച്ചിയെ കാണാൻ വാപ്പിച്ചി ഓടിയെത്തി, വാപ്പിച്ചി വളരെ Healthy ആയിരുന്നു. അവിടെ വെച്ചു അവർ അവസാനമായി കണ്ടു.
രണ്ടു പേരും അറിഞ്ഞില്ല, അത് അവസാന കാഴ്ചയായിരുന്നെന്ന്. വാപ്പിച്ചി ലൊക്കേഷനിലേക്കും ഉമ്മിച്ചി വീട്ടിലേക്കും മടങ്ങി. വാപ്പിച്ചിയും ഉമ്മിച്ചിയും രണ്ട് ലോകത്തിരുന്ന് രണ്ട് പേരും ഇപ്പോഴും പ്രണയിക്കുന്നു. 𝐌𝐨𝐬𝐭 𝐛𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐚𝐧𝐝 𝐩𝐨𝐰𝐞𝐫𝐟𝐮𝐥 𝐥𝐨𝐯𝐞
അതേസമയം, നവാസും രഹനയും ഒന്നിച്ച് അഭിനയിച്ച ‘ഇഴ’ യൂട്യൂബിൽ റിലീസ് ചെയ്തതിന് പിന്നാലെ ചിത്രം കാണണമെന്ന് മക്കൾ അഭ്യർഥിച്ചിരുന്നു. നവാസിന്‍റെ ഫേസ്ബുക്ക് പേജിലൂടെ തന്നെയാണ് അഭ്യർഥന നടത്തിയത്. വാപ്പിച്ചിയുടെയും ഉമ്മിച്ചിയുടെയും സിനിമ യൂട്യൂബിൽ റിലീസായത് ഇതിനകം എല്ലാരും അറിഞ്ഞു കാണുമെന്നു വിശ്വസിക്കുന്നുവെന്നും എല്ലാരും കാണണമെന്നുമാണ് മക്കൾ എഫ്.ബി പോസ്റ്റിലൂടെ പറയുന്നത്.
ആഗസ്റ്റ് ഒമ്പതിനാണ് കലാഭവൻ നവാസും ഭാര്യ രഹനയും ഒന്നിച്ച് അഭിനയിച്ച ചിത്രം 'ഇഴ' യൂട്യൂബിൽ റിലീസ് ചെയ്തത്. ചിത്രം കണ്ടവരുടെ എണ്ണം ഇതിനോടകം രണ്ട് മില്യൻ കടന്നിട്ടുണ്ട്. 'ഇഴ' ഹൃദയസ്പർശിയായ ചിത്രമാണെന്നാണ് പ്രേക്ഷക അഭിപ്രായം. ചിത്രത്തിലെ അഭിനേതാക്കൾ ഉൾപ്പെടെയുള്ളവർ യൂട്യൂബിൽ വൈകാരികമായ കമന്‍റുകൾ പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.