ആർക്കും ആരുടേയും ഫാൻസിനെ വശത്താക്കാൻ സാധിക്കില്ല; അദ്ദേഹം എന്റെ അണ്ണനാണ്, ഞാൻ തമ്പിയും -ശിവകാർത്തികേയൻ
ശിവകാർത്തികേയനെ നായകനാക്കി എ.ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് മദ്രാസി. കഴിഞ്ഞദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടത്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷൻ പരിപാടിയിൽ ശിവകാർത്തികേയൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഗോട്ട് എന്ന സിനിമക്ക് ശേഷം വിജയ്യുടെ സ്ഥാനത്തേക്ക് എത്താൻ പോകുന്നത് ശിവകാർത്തികേയൻ ആണെന്ന തരത്തിൽ സോഷ്യൽ മിഡിയയിൽ ചർച്ചകളുണ്ടായിരുന്നു.
'ഗോട്ട് എന്ന ചിത്രത്തിൽ വിജയ് സർ എനിക്ക് തോക്ക് തന്ന രംഗത്തെ ഒരുപാട് പേർ പ്രശംസിക്കുന്നുണ്ട്. അതേസമയം, അത് ട്രോളുകൾക്കും ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. എന്നെ അടുത്ത ദളപതി, കുട്ടി ദളപതി, ധിടീർ ദളപതി എന്നൊക്കെ ചിത്രീകരിക്കുന്നു എന്ന് ചിലർ വിമർശിച്ചു. പക്ഷേ ഞാൻ അങ്ങനെയൊന്നും ചെയ്യാൻ ശ്രമിച്ചിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം എപ്പോഴും അണ്ണൻ മാത്രമാണ്. ഞാൻ എപ്പോഴും അദ്ദേഹത്തിന്റെ തമ്പിയും. ആ നിമിഷം നല്ല അനുഭവം എന്നതിലുപരി മറ്റൊന്നുമല്ല. ആർക്കും ആരുടേയും ഫാൻസിനെ വശത്താക്കാൻ സാധിക്കില്ല. വിജയ് സാർ അവസാന ചിത്രം ചെയ്യുന്നു, അത് കഴിഞ്ഞു പെതുസേവനം നടത്തുന്നു എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഫാൻസും കൂടെ പോകുകയാണ് ചെയ്തിരിക്കുന്നത്' ശിവകാർത്തികേയൻ പറഞ്ഞു.
തുപ്പാക്കി എന്ന ഹിറ്റ് വിജയ് ചിത്രത്തിന് ശേഷം വിദ്യുതും എ. ആർ മുരുഗദോസും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മദ്രാസി. ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. വിദ്യുത് ജംവാള്‍, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രം സെപ്റ്റംബർ അഞ്ചിന് തിയറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.