ആദ്യം അമ്മയിൽ നിന്നും കത്തുവന്നു, പിന്നീട് മമ്മൂക്ക വിളിച്ചിട്ട് താൻ എന്ത് വൃത്തികേടാണെഡൊ കാണിക്കുന്നതെന്ന് ചോദിച്ചു- അലൻസിയർ
2020 ൽ നടന്ന കേരളം സംസ്ഥാന ചലച്ചിത്ര ദാന ചടങ്ങിനിടെ. വേദിയിൽ നിന്ന് പ്രസംഗിച്ചുകൊണ്ടിരുന്ന സൂപ്പർതാരം മോഹൻലാലിന് നേരെ കൈ കൊണ്ട് തോക്ക് ചൂണ്ടിയ നടൻ അലൻസിയറിന്‍റെ വീഡിയോ അന്ന് വലിയ രീതിയിൽ ചർച്ചയായിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമെല്ലാം ഇരിക്കുന്ന വേദിയിലായിരുന്നു അലൻസിയറിന്‍റെ കൈത്തോക്ക് പ്രയോഗം. ഏറെ വിവാദമായ ഈ കാര്യം തമാശക്ക് ചെയ്തതാണെന്ന് പറയുകയാണ് അലൻസിയറിപ്പം.
താരസംഘടനയായ അമ്മ ഇതിന് വിശദീകരണം ചോദിക്കുകയും പിന്നീട് മമ്മൂട്ടി വിളിച്ച് എന്ത് വൃത്തികേടാണ് കാണിക്കുന്നതെന്നും ചോദിച്ചതായും അലൻസിയർ പറഞ്ഞു. ആൾക്കാർക്ക് നർമം ആസ്വദിക്കാൻ സാധിക്കുന്നില്ലെന്നും കുഞ്ചൻ നമ്പ്യരൊന്നും ഇക്കാലത്ത് ജിവിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ചിലർക്ക് എന്താണ് നർമം ആസ്വദിക്കാൻ പറ്റാത്തത്.. ഈ കാലത്ത് കുഞ്ചൻ നമ്പ്യാർക്ക് ജീവിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. നമ്മൾ റിയാക്ട് ചെയ്യണം. ഒരു നടൻ എന്ന നിലയിൽ എന്‍റെ മാധ്യമം ശരീരമാണ്. എനിക്ക് കവിത എഴുതാനും ചിത്രം വരയ്ക്കാനും അറിയില്ല. ഞാൻ പ്രതിഷേധം കാണിക്കുന്നത് എന്‍റെ ശരീരം കൊണ്ടാണ്.
ആ ദിവസം എന്നോട് വിശദീകരണം ചോദിച്ച് അമ്മയിൽ നിന്ന് കത്ത് വന്നിരുന്നു. എന്തിനാണ് മോഹൻലാലിനെ വെടി വെച്ചതെന്ന് ചോദിച്ചിട്ട്. മോഹൻലാലിനെ ആര് വെടി വെച്ചു എന്നാണ് ഞാൻ തിരിച്ച് മറുപടി ചോദിച്ചത്. എന്നിട്ടൊരു കൺട്രോളറെ വിളിച്ച് ഞാൻ പറഞ്ഞു, ഞാൻ സിനിമാഭിനയം നിർത്തുകയാണെന്ന്. അപ്പോഴാണ് എനിക്ക് അടുത്തൊരു വിളി വരുന്നത്, അതാണ് മമ്മൂക്ക. താൻ എന്ത് വൃത്തിക്കേടാണെടോ കാണിക്കുന്നതെന്നാണ് മമ്മൂക്ക ചോദിച്ചത്. അതേ ചോദ്യം തന്നെയാണ് ഞാൻ അദ്ദേഹത്തോടും ചോദിച്ചത്, എന്ത് വൃത്തിക്കേടാണ് ഞാൻ കാണിച്ചതെന്ന്. എനിക്ക് മുള്ളാൻ മുട്ടിയിട്ട് ഞാനൊന്ന് പോയി. അദ്ദേഹം പ്രസംഗം നിർത്തുന്നില്ലായിരുന്നു. അപ്പോൾ ഞാൻ തമാശയായി ഒന്ന് വിരൽ കാണിച്ചു. അത്രയേയുള്ളൂ.
അതിന് അമ്മയെന്നോട് വിശദീകരണമൊക്കെ ചോദിക്കേണ്ട ആവശ്യമെന്താണെന്ന് ഞാൻ ചോദിച്ചു. താൻ ഒന്ന് മൂക്കിൽ വിരലിട്ടാലും അത് പ്രതിഷേധമായാണ് ആളുകൾക്ക് തോന്നുകയെന്ന് മമ്മൂക്ക പറഞ്ഞു, 'അലൻസിയർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.