ഐശ്വര്യ റായ് വിവിധ വർഷങ്ങളിൽ കാൻസ് വേദിയിൽ
ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ കാത്തിരുന്ന ആ ചോദ്യത്തിന് ഒടുവിൽ ഉത്തരമായി. ബോളിവുഡിന്റെ നിത്യഹരിത സുന്ദരി ഐശ്വര്യ റായ് ബച്ചൻ മകൾ ആരാധ്യക്കൊപ്പം എഴുപത്തിയൊമ്പതാമത് കാൻ ഫിലിം ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിൽ പങ്കെടുക്കാനായി പുറപ്പെട്ടു കഴിഞ്ഞു. എയർപോർട്ടിൽ വെച്ച് കാമറക്കണ്ണുകൾക്ക് മുന്നിൽ ഇരുവരും ചെറിയൊരു ഇടവേള നൽകി പോസ് ചെയ്ത ശേഷമാണ് ഡിപ്പാർച്ചർ ഗേറ്റിലേക്ക് നീങ്ങിയത്. സുരക്ഷാ ജീവനക്കാരുടെയും എയർപോർട്ട് ജീവനക്കാരുടെയും അകമ്പടിയോടെയുള്ള ഇവരുടെ എയർപോർട്ട് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ ശ്രദ്ധേയമായി. കഴിഞ്ഞ രണ്ടാഴ്ചയായി താരം ഇത്തവണ കാനിൽ എത്തുമോ ഇല്ലയോ എന്ന ആശങ്കയിലായിരുന്ന ആരാധകർക്ക് വലിയൊരു ആശ്വാസമാണ് ഈ ദൃശ്യങ്ങൾ നൽകുന്നത്.
ഈ വർഷത്തെ കാൻ മേളയുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടന്നിരുന്നത്. മെയ് 10-ന് ലൊറിയൽ പാരീസ് പുറത്തുവിട്ട പ്രൊമോഷണൽ വിഡിയോ ആണ് ഈ ആകാംഷകൾക്ക് തുടക്കമിട്ടത്. കാനിലെ ഒരു പ്രമുഖ ഹോട്ടലിന്റെ മുൻഭാഗത്ത് വലിയ കാമ്പയിൻ ചിത്രങ്ങൾ സ്ഥാപിക്കുന്നതായിരുന്നു ആ വിഡിയോ. അതിൽ ആലിയ ഭട്ട്, വയോള ഡേവിസ്, ഇവ ലോംഗോറിയ, ഹെലൻ മിറൻ എന്നിവർ ഉണ്ടായിരുന്നെങ്കിലും ഐശ്വര്യ റായുടെ സാന്നിധ്യം എവിടെയും കണ്ടില്ല. ഇതോടെ ഇൻസ്റ്റാഗ്രാമിലും എക്സിലും ആരാധകർ ചോദ്യങ്ങളുമായി രംഗത്തെത്തി. തങ്ങളെ സംബന്ധിച്ച് കാനിന്റെ പ്രധാന ആകർഷണം ഐശ്വര്യ മാത്രമാണെന്ന് ഒരു ആരാധകൻ കുറിച്ചപ്പോൾ, "വർഷങ്ങൾ എത്ര കഴിഞ്ഞാലും, കാനിൽ ഐശ്വര്യ ഒരിക്കലും വരാതിരുന്നിട്ടില്ല" എന്നായിരുന്നു ലൊറിയലിന്റെ മറുപടി.
മെയ് 12-ന് ആരംഭിച്ച ഈ വർഷത്തെ കാൻ ചലച്ചിത്ര മേളയിൽ ഇന്ത്യയുടെ സാന്നിധ്യം വളരെ വലുതായിരുന്നു. ഇന്ത്യൻ സിനിമാ ലോകത്ത് നിന്ന് നിരവധി പ്രമുഖരാണ് ഇത്തവണ റെഡ് കാർപെറ്റിൽ തിളങ്ങിയത്. നടി ആലിയ ഭട്ട് കറുത്ത വസ്ത്രമണിഞ്ഞ് എയർപോർട്ടിൽ എത്തിയത് മുതൽ റെഡ് കാർപെറ്റിലെ വ്യത്യസ്ത ലുക്കുകൾ വരെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. നടി അദിതി റാവു ഹൈദരിയും തനതായ ശൈലിയിലുള്ള വസ്ത്രങ്ങളിലൂടെ മേളയിൽ തിളങ്ങി. റെഡ് സീ ഫിലിം ഫൗണ്ടേഷന്റെ ചടങ്ങിൽ ഗബ്രിയേല ഹേർസ്റ്റിന്റെ കറുത്ത സ്യൂട്ടിൽ ഹുമ ഖുറേഷിയും, വിവേൻ വെസ്റ്റ് വുഡിന്റെ ഗൗണിൽ താര സുതരിയയും തിളങ്ങി. ഇവർക്ക് പുറമെ ജാക്വിലിൻ ഫെർണാണ്ടസ്, മൗനി റോയ്, പഞ്ചാബി നടി രൂപി ഗിൽ എന്നിവരും സന്നിഹിതരായിരുന്നു.
കാൻ ഫിലിം ഫെസ്റ്റിവലുമായി ഐശ്വര്യ റായ്ക്കുള്ള ബന്ധത്തിന് രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. 2002 മെയ് മാസത്തിൽ സഞ്ജയ് ലീല ബൻസാലിയുടെ 'ദേവദാസ്' എന്ന ചിത്രത്തിന്റെ പ്രീമിയറിനായി ഷാരൂഖ് ഖാനും ബൻസാലിക്കുമൊപ്പം കുതിരവണ്ടിയിൽ വന്നിറങ്ങിയ ഐശ്വര്യയുടെ ചിത്രം ഇന്നും സിനിമാ ലോകം മറന്നിട്ടില്ല. അന്ന് നീത ലുല്ല ഡിസൈൻ ചെയ്ത മഞ്ഞ കാഞ്ചീപുരം സാരിയും സ്വർണ്ണാഭരണങ്ങളും അണിഞ്ഞായിരുന്നു താരം എത്തിയത്. തൊട്ടടുത്ത വർഷം, 2003-ൽ, കാൻ മേളയിലെ ജൂറി അംഗമായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ നടിയെന്ന ബഹുമതിയും ഐശ്വര്യ സ്വന്തമാക്കി.
തുടർന്നുള്ള വർഷങ്ങളിലും ഫാഷൻ ലോകത്തെ ഞെട്ടിക്കുന്ന ലുക്കുകളുമായാണ് ഐശ്വര്യ എത്തിയത്. 2007-ൽ ഭർത്താവ് അഭിഷേക് ബച്ചനൊപ്പം വൈറ്റ് ജോർജിയോ അർമാനി ഗൗണിൽ താരം തിളങ്ങി. 2008-ൽ അമിതാഭ് ബച്ചനും ജയ ബച്ചനും ഉൾപ്പെടെയുള്ള ബച്ചൻ കുടുംബത്തോടൊപ്പമാണ് ഐശ്വര്യ റെഡ് കാർപെറ്റിലെത്തിയത്. 2016-ൽ താരം ധരിച്ച റാമി കാഡി ഗൗണിനേക്കാൾ ആളുകൾ ചർച്ച ചെയ്തത് താരത്തിന്റെ ബോൾഡ് ആയ ലാവെൻഡർ ലിപ്സ്റ്റിക് കളർ ആയിരുന്നു. 2017-ൽ ഫിലിപ്പിനോ ഡിസൈനർ മൈക്കൽ സിൻകോ ഡിസൈൻ ചെയ്ത പൗഡർ ബ്ലൂ ഗൗണിൽ ഐശ്വര്യ എത്തിയത് കാനിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ലുക്കുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. കഴിഞ്ഞ വർഷം (2024) കൈയിൽ പരിക്കേറ്റ് ബാൻഡേജുമായി വന്നിറങ്ങിയിട്ടും താരം മേളയിൽ പങ്കെടുക്കാൻ മടിച്ചില്ല.
കഴിഞ്ഞ കുറേ വർഷങ്ങളായി ഐശ്വര്യയുടെ കാനിലെ യാത്രകളിൽ മകൾ ആരാധ്യയും ഒരു സ്ഥിരം സാന്നിധ്യമാണ്. 2012 മെയ് മാസത്തിൽ ആരാധ്യക്ക് വെറും ആറുമാസം പ്രായമുള്ളപ്പോഴാണ് ആദ്യമായി അമ്മക്കൊപ്പം കാൻ യാത്രയിൽ പങ്കാളിയാകുന്നത്. അതിനുശേഷം എല്ലാ വർഷവും അമ്മയും മകളും ഒരുമിച്ചുള്ള എയർപോർട്ട് ചിത്രങ്ങൾ കാനിന്റെ ഒരു പ്രധാന കാഴ്ചയായി മാറി. ലൊറിയൽ പാരീസിന്റെ പ്രതിനിധികളായി ആലിയ ഭട്ടിനും അദിതി റാവുവിനുമൊപ്പം ഐശ്വര്യയും കൂടി ചേരുമ്പോൾ, ഇന്ത്യൻ സിനിമയുടെ പെരുമ വിളിച്ചോതുന്ന മികച്ചൊരു കാഴ്ച്ചക്കായി കാത്തിരിക്കുകയാണ് ആരാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.