സ്പോട്ടിഫൈ കാലത്തും പുതുതലമുറ തേടുന്നത് നൊസ്റ്റാൾജിയ; ഗ്രാമഫോൺ പാട്ടുകൾക്ക് ആവശ്യക്കാരേറുന്നു...

രാജേഷ് ഖന്നയുടെ ആരാധന, പിങ്ക് ഫ്ലോയിഡിന്റെ റെലിക്സ്, റൺബീർ കപൂറിന്റെ റോക്ക്സ്റ്റാർ, മഡോണയുടെ ആദ്യ ആൽബം, മൈക്കിൾ ജാക്സന്റെ എക്കാലത്തെയും മികച്ച ഹിറ്റുകൾ... ഒപ്പം 1940കളിലെ ആരും കേൾക്കാത്ത ചില അപൂർവ്വ റെക്കോർഡുകളും. ഡൽഹിയിലെ പ്രശസ്തമായ ഖാൻ മാർക്കറ്റിലെ 'മെർക്കുറി ഗ്രാമഫോൺ ഹബ്ബ്' എന്ന കടയിൽ നിരത്തിവെച്ചിരിക്കുന്ന റെക്കോർഡുകൾക്ക് ഇന്നും ആവശ്യക്കാരേറെയാണ്.

വിനൈൽ റെക്കോർഡുകളിലൂടെ പാട്ടുകേൾക്കുന്ന ആ പഴയ ശീലം ഔദ്യോഗികമായിത്തന്നെ തിരിച്ചെത്തിക്കഴിഞ്ഞു. ഇന്ന് മൊബൈലിലും കമ്പ്യൂട്ടറിലും കേൾക്കുന്ന ഡിജിറ്റൽ പാട്ടുകൾക്ക് (MP3) മുമ്പ്, കഴിഞ്ഞ നൂറ്റാണ്ടിൽ പാട്ടുകൾ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിരുന്ന കറുത്ത നിറത്തിലുള്ള വട്ടത്തിലുള്ള പ്ലാസ്റ്റിക് പ്ലേറ്റുകളെയാണ് വിനൈൽ റെക്കോർഡുകൾ അല്ലെങ്കിൽ എൽ.പി (LP - Long Play) റെക്കോർഡുകൾ എന്ന് വിളിക്കുന്നത്. ഗ്രാമഫോണുകളിലും ടേൺടേബിളുകളിലും വെച്ചാണ് ഇവ പ്ലേ ചെയ്യുന്നത്.

ഫോണിൽ നിന്നോ ബ്ലൂടൂത്ത് സ്പീക്കറിൽ നിന്നോ കേൾക്കുന്ന ശബ്ദമല്ല അത്. ഓരോ ചെറിയ നോട്സും ഒഴുകിവരുന്നതുപോലെ തോന്നും. നമുക്കിഷ്ടപ്പെട്ട ഒരു ആൽബം ഡിജിറ്റൽ സ്ക്രീനിൽ വെറുമൊരു ഫയൽ ആയി കിടക്കുന്നതിനേക്കാൾ, അത് കൈകൊണ്ട് തൊട്ടറിയുന്നതിലാണ് കാര്യം. ആ സംഗീതത്തിന്റെ ഒരു ഭാഗം സ്വന്തമാക്കുന്നത് പോലെ തോന്നും.

പ്രശസ്ത കണ്ടെന്റ് ക്രിയേറ്ററും മുൻ റേഡിയോ ജാക്കിയുമായ ഹർഷിത ഗുപ്ത തന്റെ പുതിയ വീടായ 'സുക്കൂൻ' ഒരുക്കിയപ്പോൾ അവിടെ പ്രധാന്യം നൽകിയത് ഒരു വിന്റേജ് ഗ്രാമഫോണിനാണ്. ‘സംഗീതത്തിന് വേണ്ടി നമ്മൾ എത്രത്തോളം അധ്വാനിക്കാൻ തയാറാണ്? ഇന്നത്തെ കാലത്ത് എല്ലാം ഒരു ക്ലിക്ക് അകലെയാണ്. എന്നാൽ ഗ്രാമഫോണിൽ പാട്ട് കേൾക്കാൻ നമ്മൾ കുറച്ച് സമയം മാറ്റിവെക്കണം, സൂക്ഷ്മതയോടെ അത് സെറ്റ് ചെയ്യണം.

 

ചില കുടുംബങ്ങൾക്ക് ഗ്രാമഫോൺ എന്നത് വെറുമൊരു കൗതുകമല്ല, മറിച്ച് തലമുറ കൈമാറി വന്ന അഭിമാനമാണ്. പണ്ട് എല്ലാവരും ഒരുമിച്ചിരുന്നാണ് പാട്ടുകേട്ടിരുന്നത്. ബംഗാളിയിൽ 'കൗലർഗാൻ' എന്നറിയപ്പെടുന്ന പഴയ മോഡലുകൾ ചാർജ് ചെയ്യാനായി ഒരു ലിവർ ആന്റി-ക്ലോക്ക്‌വൈസ് ദിശയിൽ തിരിക്കണമായിരുന്നു. പഴയ തലമുറ മാത്രമല്ല, പുതിയ ജെൻ സി തലമുറയും ഈ വിന്റേജ് ശൈലിയുടെ ആരാധകരായി മാറുകയാണ്.

എന്നാൽ വിനൈൽ റെക്കോർഡ് എന്നത് അത്ര കുറഞ്ഞ ചിലവുള്ള ഒരു ഹോബിയല്ല. ഇത് ശരിക്കും ഒരു ആഡംബരം തന്നെയാണ്. തുടക്കക്കാർ ആമസോണിൽ നിന്ന് 5,000 രൂപയുടെ പ്ലെയറുകൾ വാങ്ങുമെങ്കിലും പിന്നീട് റെക്കോർഡുകളിൽ പോറൽ വീഴാതിരിക്കാൻ വിലകൂടിയ സെറ്റപ്പുകളിലേക്ക് മാറേണ്ടി വരും. പുതിയ റെക്കോർഡുകൾക്ക് 2,000 രൂപ മുതൽ വില തുടങ്ങും. എന്നാൽ വിപണിയിലെ അപൂർവ്വമായ ചില പഴയ റെക്കോർഡുകൾക്ക് പതിനായിരങ്ങൾ മുതൽ 1 ലക്ഷം രൂപക്ക് മുകളിൽ വരെ വിലവരും! ഇന്ത്യയിൽ നിലവിൽ വിനൈൽ റെക്കോർഡുകൾ വൻതോതിൽ നിർമിക്കാനുള്ള സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ഭൂരിഭാഗവും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുകയാണ്. 

Tags:    
News Summary - Sunday evenings are becoming a haven for Gen Z vinyl fans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.