കോഴിക്കോട് : യുവതലമുറ കഥകളിയെ കുറിച്ച് കൂടുതൽ അടുത്തറിയണമെന്ന് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തിനെ ആസ്പദമാക്കി ചീഫ് സെക്രട്ടറി വി.പി ജോയി എഴുതിയ ശകുന്തള എന്ന കവിതയുടെ കഥകളി ആവിഷ്കാരംആട്ടവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നല്ല മലയാളവും നല്ല വാസനയും നമുക്ക് വേണം. സാംസ്കാരികമായ ആസ്വാദനത്തിന്റെ തലമുള്ളവർക്ക് ദുഷ്ടചിന്തകളൊന്നും മനസിലേക്ക് ഓടിയെത്തില്ല. കഥകളിയും കൂടിയാട്ടം പോലുള്ള കലാരൂപങ്ങൾക്ക് സ്ഥിരം അവതരണ വേദികളുണ്ടാകേതുണ്ട്. മുദ്രകളും ചലനങ്ങളും വരും തലമുറയ്ക്കു കൂടി അനുഭവവേദ്യമാകുന്ന തരത്തിൽ കൂടുതൽ ജനകീയമാകണം.
വനജ്യോത്സനയുടെയും ദീർഘാപാംഗന്റെയും കളിത്തോഴി മാത്രമല്ല പ്രണത്തിന്റെയും വിരഹത്തിന്റെയും പരിഛേദം കൂടിയാണു ശകുന്തള. ഇത്തരം നാടകീയ സന്ദർഭങ്ങളിലൂടെ കടന്നുപോകുന്ന കാവ്യഭാഷ്യം ചമയ്ക്കുകയാണ് വി.പി. ജോയിയുടെ ശകുന്തള എന്ന കവിത.
കുടമാളൂർ കരുണാകരൻ നായർ കുടുംബാംഗങ്ങളായ രാജലക്ഷ്മി, മുരളി കൃഷ്ണൻ, സുഭദ്ര നായർ എന്നിവർ മാതംഗി, ദുഷ്യന്തൻ, ശകുന്തള എന്നീ കഥാപാത്രങ്ങളായി വേഷമിട്ട് അരങ്ങിലെത്തി. മുരളി കൃഷ്ണനാണ് "ശകുന്തള ' കവിതയെ ആട്ടക്കഥാ രൂപത്തിലാക്കിയത്. കലാമണ്ഡലം ബാലചന്ദ്രൻ സംഗീതം നൽകി.
ചടങ്ങിൽ ചീഫ് സെക്രട്ടറി വി.പി. ജോയി അധ്യക്ഷത വഹിച്ചു.ലക്ഷ്മിദാസ് കവിതാലാപനം നടത്തി. നീന ശബരീഷ് കഥാസന്ദർഭം അവതരിപ്പിച്ചു. അടൂർ ഗോപാലകൃഷ്ണന്റെ ജന്മദിനം കൂടിയായിരുന്ന ഇന്നലെ അദ്ദേഹത്തെ വൈലോപ്പിള്ളി സംസ്കൃതി ഭവനുവേണ്ടി വി.പി. ജോയി ആദരിച്ച് മധുര വിതരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.