കാട്ടുമരങ്ങളുടെ
കരിനിഴലുകൾക്കിടയിലേക്ക്
കൊഴുത്ത ഇരുട്ടിങ്ങനെ
ഒലിച്ചിറങ്ങി
ഒഴുകിപ്പരക്കുന്ന
ഒന്നാം യാമത്തിൽ
ഒച്ചയനക്കങ്ങളുണ്ടാക്കാതെ
കിളികളേതിനെയുമുണർത്താതെ
നിശാശലഭങ്ങളുടെ
രഹസ്യസഞ്ചാരത്തിനു വിഘ്നം നിൽക്കാതെ
മാനത്തുനിന്ന് ഊർന്നുവീണ
നിലാത്തോണിയിലിരുന്ന്
രാത്രിയെന്ന പേരിൽ
ഒരിക്കലുമവസാനിക്കാത്ത
ഒരു ഒറ്റവരിക്കവിതയെഴുതണമെനിക്ക്...
പിന്നെയും തുഴഞ്ഞുതുഴഞ്ഞ്
മെയ് തളർന്നു മയങ്ങവേ
കണ്ണിലേക്ക് തുളഞ്ഞു കയറുന്ന
പൊരിവെയിലിനെ വകഞ്ഞുമാറ്റി
പകൽവെട്ടത്തിലേക്കു ഞെട്ടിയുണർന്ന്
നടുക്കടലിൽ രൂപപ്പെട്ട
ചെറുചുഴിയിലൂടെ
ഉദയാസ്തമയങ്ങളില്ലാത്ത
മായാലോകത്തിന്റെ
നീലിമയിലേക്ക് പടികളിറങ്ങിച്ചെന്ന്
ജലജീവികൾക്കൊപ്പം നീന്തിത്തുടിക്കവേ
കവിതയുടെ പേര്
കയമെന്ന് തിരുത്തിയെഴുതി
ഒരു സ്വർണമത്സ്യമായി
ചിറകുവിരിച്ച്
മുത്തും പവിഴവും തേടി
പിന്നെയും
താഴേക്ക്
താഴേക്ക്
താഴേക്ക്...
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.