ശനിയാഴ്ച പുറത്തിറങ്ങുന്ന എം. ശിവശങ്കറിന്‍റെ ആത്മകഥയിൽ നടുക്കുന്ന വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയുമായ എം.ശിവശങ്കര്‍ ആത്മകഥ എഴുതുന്നു. 'അശ്വത്ഥാമാവ് വെറുമൊരു ആന' എന്ന പേരിലാണ് ശിവശങ്കര്‍ പുസ്തകം പുറത്തിറക്കുന്നത്. 'ആര്‍ക്കൊക്കെയോ വേണ്ടി ബലിമൃഗമാവേണ്ടി വന്ന ശിവശങ്കറിന്റെ അനുഭവ കഥ' എന്ന ടാഗ് ലൈനോടെയാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. പുസ്തകം ശനിയാഴ്ച പുറത്തിറങ്ങും. ഡിസി ബുക്സാണ് പ്രസാധകർ.

അധികാരത്തിന്റെ ഉന്നതിയിലിരുന്നിട്ടും പലവിധ അധികാര രുപങ്ങളാല്‍ വേട്ടയാടപ്പെട്ട ഒരു ഐ.എ.എസ് ഇദ്യോഗസ്ഥന്റെ അനുഭവ കഥ. കുറേ കേസുകളില്‍ കുടുക്കി ജയിലില്‍ അടക്കപ്പെട്ട എം. ശിവശങ്കര്‍ ആ നാള്‍വഴികളില്‍ സംഭവിച്ചത് എന്തെല്ലാമെന്ന് വെളിപ്പെടുത്തുന്നു. നടുക്കുന്ന സത്യങ്ങളാണ് പുസ്തകത്തില്‍ വെളിപ്പെടുത്തുന്നത് എന്നാണ് പുസ്തകത്തെ കുറിച്ച് ഡിസി ബുക്സ് നൽകുന്ന വിശദീകരണം.

'സ്വർണക്കടത്ത് കേസിൽ തനിക്കെതിരെ പ്രചരിച്ചത് കടും നിറത്തിലുള്ള ആരോപണങ്ങളും ഊതിപ്പെരുപ്പിച്ച നുണകളുമാണ്. സ്വപ്ന പഴയ സുഹൃത്തായിരുന്നു. എന്നാൽ, സ്വപ്നക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കുണ്ടായിരുന്നു എന്നത് അപ്രതീക്ഷിതമായിരുന്നു. ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാൻ സഹായിക്കണമെന്ന സ്വപ്നയുടെ ആവശ്യം നിരസിച്ചു. പിന്നീട് സ്വപ്നയും ഭർത്താവും ഫ്ലാറ്റിലെത്തി വീണ്ടും ഇക്കാര്യം ആവശ്യപ്പെട്ടു. എന്നാൽ, ഇടപെടാൻ കഴിയില്ലെന്ന് വീണ്ടും മറുപടി നൽകി.

ദുബായിൽ നിന്ന് സ്വർണം കയറ്റിവിട്ടത് ആര്, ആർക്കുവേണ്ടിയാണ് എന്ന് ഇപ്പോഴും വ്യക്തമല്ല. ഇതിൽ നിന്നു ശ്രദ്ധ തിരിക്കാനായി തനിക്കെതിരെ ആരോപണങ്ങൾ ഉയർത്തിയെന്ന് കരുതുന്നു. സെക്രട്ടേറിയറ്റിലെ ചില സുഹൃത്തുക്കളാണ് തനിക്കെതിരെ പണിയൊപ്പിച്ചത്' എന്നൊക്കെയാണ് ശിവശങ്കർ പുസ്തകത്തിൽ പറയുന്നതെന്നാണ് സൂചന.

സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സ്വപ്ന സുരേഷിനെ വഴിവിട്ടു നിയമിക്കാന്‍ ഇടപെട്ടത് സിവില്‍ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തിയാണ് 2020 ജൂലൈ 16ന് ഒരു വര്‍ഷത്തേക്കു സസ്‌പെന്‍ഡ് ചെയ്തത്. ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത് കണക്കിലെടുത്ത് ശിവശങ്കറിനെ രണ്ടാമതും സസ്പെൻഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയ എം.ശിവശങ്കര്‍ സ്‌പോര്‍ട്‌സ് വകുപ്പില്‍ സെക്രട്ടറിയായി അടുത്തിടെയാണ് നിയമിതനായത്.

Tags:    
News Summary - M. Sivasankar's autobiography will be released on Saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT