പുഴയരികിലെ
കാട്ടുപൂവിലതാ
പേരറിയാത്തൊരു
പെൺശലഭം.
പട്ടുമേനിയിൽ
പലയിടത്തായ്
നഖക്ഷതങ്ങളുടെ
പാടുകൾ.
ചളി പുരണ്ട
പൊൻ ചിറകുകളിൽ
മുറിഞ്ഞടർന്ന
നോവുകൾ.
വഴിയറിയാതുഴറി വീണ
വിധിയടഞ്ഞ സഖിയുടെ
വിവശതകളേറ്റു വാങ്ങി
വിമുഖതയില്ലാതാ കാട്ടുപൂവ്.
കീറിമുറിച്ചവർ
ചളിനിറച്ചവർ
ചിരിച്ചുല്ലസിക്കും
നാൾവഴികളിൽ,
മൗനത്തിന്റെ
പ്യൂപ്പയുടച്ചവൾ
സമരത്തിനിറങ്ങി
സഖിയുമായ്.
ഘോരഘോര ഗർജനത്താൽ
കാർമേഘ വാദം തുടരവേ,
സാക്ഷിയായംബരമോ
മൂകയായങ്ങ് നിന്നുപോയ്.
മുറിഞ്ഞചിറകുകൾ
വീശി വീശി
പറന്നുയരാനൊരുങ്ങവെ
വെട്ടിമാറ്റാനൊരുങ്ങിയെന്നോ
വെറി പിടിച്ചൊരാ
കാട്ടുനായ്ക്കൾ.
പരിഹാസ ശരങ്ങൾ
പൂക്കളായ് മാറവേ ,
നിശ്ശബ്ദമായ്
പ്രകൃതിയും തലകുനിക്കെ,
മാഞ്ഞുപോകാത്തൊരാ
പാടുകളെല്ലാം
മായാത്ത വീര്യത്തിൻ
മുദ്രകളായി.
തകർന്നു പോയൊരാ
ചിറകുകളെല്ലാം
അഗ്നിയായ് തുന്നിച്ചേർക്കവേ,
വാനവില്ലിൻ തേരിലേറി
നക്ഷത്രമായവൾ
പെയ്തിറങ്ങി.
അതിരുകളില്ലാത്ത
അലയാഴികളിൽ
അലയുന്നുണ്ടൊരാത്മാവിൻ
ചിറകടികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.