എല്ലാവരും കാണുന്ന കാഴ്‌ചകൾ തന്നെയാണ്, എല്ലാവരും അഭിമുഖീകരിക്കുന്ന അനുഭവങ്ങൾ തന്നെയാണ് കവികളെയും കാത്തിരിക്കുന്നത്. പക്ഷേ ആ കാഴ്‌ചയിൽ നിന്ന്, അനുഭവത്തിൽനിന്ന് വേറിട്ട ചിലത് കണ്ടെടുക്കുന്നതു കൊണ്ട് അവർ കവികളായിത്തീരുന്നു. വൈഗ എന്ന ഏഴാം ക്ലാസുകാരിയുടെ വരികളിലൂടെ സഞ്ചരിക്കുമ്പോൾ നമുക്കത് ബോധ്യമാവും.
നാം കാണുന്ന കാഴ്‌ചകളും നാം ജീവിക്കുന്ന ലോകവും നാം അഭിമുഖീകരിക്കുന്ന അനുഭവങ്ങളും ആ വരികളിലുണ്ട്. പക്ഷേ അവയിലേക്ക് ഈ വരികൾ തുറന്ന് വെച്ച കണ്ണുകൾക്ക്, കാഴ്ചപ്പാടുകൾക്ക് വേറിട്ട ചില തലങ്ങളുണ്ട്. ഒരു ഏഴാം ക്ലാസുകാരി യുടെ ചിന്തകളെയും കാഴ്‌ചപ്പാടുകളെയും മറികടന്നു പോകുന്ന മൗലികതയുടെ മിന്നൽപ്പിണരുകൾ ആ വരികളിൽ നമ്മെ വിസ്മയിപ്പിക്കുന്നുണ്ട്.
'വാക്ക് ദുരുപയോഗം ചെയ്യരുത് അത് വിഹായസ്സിൽ പറന്നുയരട്ടെ." എന്ന് വൈഗ എഴുതുന്നുണ്ട്. മനോഹരമായ ഒരു ഇമേജറി യാണ് വിഹായസ്സിൽ പറക്കുന്ന വാക്കുകൾ. എന്തിന്റെ ആകാശമാണത്? പുതിയ അർത്ഥങ്ങളുടെയും അനുഭവലോകങ്ങളുടെയും ആകാശം. വാക്കാണ് കവിതയുടെ അടിസ്ഥാന ഏകകം. 'വാക്യം വിശേഷാത്മകം കാവ്യം' എന്നാണല്ലോ. വേറിട്ടു പറയുന്ന വാക്കുകൾ, ഇന്നുവരെ കാണാത്ത അർത്ഥങ്ങളിൽ ഉപയോഗിക്കാൻ കഴിയുമ്പോൾ അതിൽ മിടിക്കുന്നതാണ് കവിത. വാക്കുകൾക്ക് ചിറകുമുളക്കുന്ന അത് വിഹായസ്സിൽ പറക്കുന്ന ഒരു സ്വപ്‌നം വൈഗയ്ക്കുമുണ്ട്.
"ജീവിച്ചുകൊണ്ട് ഞാൻ എഴുതുകയാണ്
ജീവിക്കാൻ കഴിയാത്തവരുടെ വാക്കുകൾ.
ഞാനെന്ന പേനയിലെ മഷിതീരും വരെ,
വിളക്കിലെ വെളിച്ചമണയുംവരെ,
അവസാനശ്വാസം നിലയ്ക്കും വരെ. '
കവിതയടക്കമുള്ള സാഹിത്യ വ്യവഹാരങ്ങൾ സൂക്ഷിക്കേണ്ട നീതിബോധത്തെക്കു റിച്ച് ഈ വരികൾ സൂക്ഷിക്കുന്ന ജാഗ്രത തീർച്ചയായും ഒരു ബാല്യത്തിന്റെതല്ല. ജീവിക്കാൻ കഴിയാത്തവരെക്കുറിച്ച് എഴുതാൻ കൂടിയുള്ളതാണ് തനിക്ക് കൈവന്ന ജീവിതമെന്ന അവസരം. നമുക്ക് ലഭിക്കുന്ന അവസരങ്ങൾ ലഭിക്കാത്ത മനുഷ്യരോടുള്ള താദാത്മ്യമായി, ഉള്ളിൽ ഊറുന്ന കരുണയായി ഭാവിയിൽ ഈ ബോധ്യം വൈഗയിൽ വളരട്ടെ.
ദിവ്യാംഗർ എന്ന ആത്മഛായയുള്ള കവിതയിൽ പരിമിതികളെ അതിജീവിക്കുമെന്ന നിശ്ചയദാർഢ്യം ഉള്ള ആത്മബോധം കാണാം. മാതൃകാപരമാണത്. 'കടിച്ചമർത്തിയ ദുഃഖത്തിൻ്റെ ആഴങ്ങളിൽ വേരിറക്കി ഒരു താമരപ്പൂവായവൾ തലയുയർത്തി. 'എന്ന ദൃശ്യം ആത്മബോധത്തിൻ്റെ പൂവിടലും വിരിയലുമാണ്. ഏതിരുട്ടിലും വെളിച്ചത്തിൻ്റെ ഒരു നേതൃത്വമെങ്കിലുമാവാനുള്ള സന്നദ്ധതയാണ് ഈ കവിതകളുടെ മറ്റൊരു പ്രചോദനം. ആഴ മുള്ള വായനകൊണ്ടും കാവ്യപരിചയം കൊണ്ടും വരുംകാലങ്ങ ളിൽ ഏറെ ശ്രദ്ധേയമായി അടയാളപ്പെടുന്ന ഒരു കവയി ത്രിയാകും വൈഗ. അതിൻ്റെ ആദ്യ പടവായി ഈ സമാഹാരം മാറിത്തീരട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.