ആലത്തൂർ: ചിറ്റിലഞ്ചേരി പാട്ടയിൽ കുടുംബകലഹത്തിൽ മർദനമേറ്റ യുവാവ് മരിച്ചു. സംഭവത്തിൽ പിതാവിനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. പാട്ടയിൽ രതീഷ് (39) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
11.15ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സംഭവത്തിൽ രതീഷിെൻറ പിതാവ് ബാലൻ (69), സഹോദരൻ പ്രമോദ് (35) എന്നിവരെ ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു.
രതീഷ് വീട്ടുകാരോട് വഴക്കുണ്ടാക്കുക പതിവായിരുന്നെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു. രതീഷ് ലഹരി ഉപയോഗിക്കാറുണ്ടായിരുന്നെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വീട്ടിൽ ബഹളമുണ്ടാവുന്നത് നിത്യസംഭവമായതിനാൽ അയൽവാസികൾ ഇടപെടാറില്ല. തിങ്കളാഴ്ച പകൽ രതീഷ് കൊടുവാൾകൊണ്ട് പിതാവിനെ ആക്രമിക്കാൻ ശ്രമിച്ചതായും രാത്രിയും വീട്ടുകാരുമായും പിതാവ് ബാലനുമായും വഴക്കുണ്ടാക്കിയെന്നും ബാലൻ കഴിച്ചുകൊണ്ടിരിക്കെ ഭക്ഷണപാത്രം തട്ടിത്തെറിപ്പിച്ചെന്നും പറയുന്നു.
ബാലന് നേരെ ആക്രമണത്തിന് മുതിർന്നപ്പോൾ സഹോദരൻ പ്രമോദ് പിടിച്ചുമാറ്റാൻ ചെന്നതായും ഈ സമയം അയാൾക്കെതിരെ തിരിഞ്ഞതായും തുടർന്നുണ്ടായ അടിപിടിയിലാണ് അവശ നിലയിലായതെന്നുമാണ് പൊലീസ് പറയുന്നത്. ആഴ്ചയിൽ ഒന്നിലധികം പ്രാവശ്യം രതീഷിനെതിരെ പൊലീസിൽ നാട്ടുകാരുടെയും മറ്റും ഫോൺവിളി വരാറുണ്ടെന്നും ആലത്തൂർ സ്റ്റേഷനിൽ രതീഷിനെതിരെ മുമ്പും കേസുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവസമയം വീട്ടിലുണ്ടായിരുന്ന സഹോദരി സമീപത്തെ വീടുകളിലെത്തി വിവരമറിയിച്ചു. സമീപവാസികളെത്തിയാണ് രതീഷിനെ ആശുപത്രിയിലെത്തിച്ചത്. മാതാവ്: ദേവി. മറ്റ് സഹോദരങ്ങൾ: പ്രിയ, പ്രജിത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.