തൃശൂർ: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് പണവും എ.ടി.എം കാർഡും മൊബൈൽ ഫോണും കവർച്ച ചെയ്ത സംഘത്തിലെ പ്രധാനി അറസ്റ്റിൽ. കോടന്നൂർ പള്ളിപ്പുറം പുളിപറമ്പിൽ വീട്ടിൽ അജുനാണ് (കുട്ടു -26) അറസ്റ്റിലായത്.
കഴിഞ്ഞ നവംബർ 26ന് രാത്രി ചിയ്യാരം ആലുംവെട്ടുവഴിയിലാണ് സംഭവം. ബൈക്കിൽ സഞ്ചരിച്ചിരുന്ന കാര്യാട്ടുകര സ്വദേശിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി കാറിൽ കയറ്റിക്കൊണ്ടുപോയി. തുടർന്ന് അന്തിക്കാട് കോൾപ്പാടത്ത് എത്തിച്ച് ക്രൂരമായി മർദിച്ച് കവർച്ച നടത്തി പാടത്ത് ഉപേക്ഷിക്കുകയായിരുന്നു.
കണ്ണൂരിലെ തളിപ്പറമ്പിൽനിന്നാണ് നെടുപുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.ജി. ദിലീപ്, സബ് ഇൻസ്പെക്ടർ അനുദാസ് എന്നിവരുടെ നേതൃത്വത്തിലെ പൊലീസ് സംഘം അജുനെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി. മറ്റു പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സംഭവശേഷം ഒളിവിലായിരുന്ന അജുൻ കണ്ണൂർ തളിപ്പറമ്പിലെ ബന്ധുവീട്ടിലാണ് കഴിഞ്ഞിരുന്നത്.
മൊബൈൽ ഫോൺ വഴി പൊലീസ് പിന്തുടരുമെന്ന വിവരം മനസ്സിലാക്കിയ പ്രതി ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. കൂട്ടുകാർ വഴിയാണ് വീട്ടുകാരെ ബന്ധപ്പെട്ടിരുന്നത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പ്രതിയുടെ ഒളിസങ്കേതം കണ്ടെത്തിയത്. പ്രതികളുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് ഇപ്പോഴും ചികിത്സയിലാണ്. പ്രതിയെ പിടികൂടാൻ തൃശൂർ എ.സി.പി വി.കെ. രാജുവിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു.
എ.എസ്.ഐ സുനിൽ കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ രതീഷ് കെ. മാരാത്ത്, ശ്രീജിത്ത്, നിശാന്ത് എന്നിവരും തളിപ്പറമ്പ് സ്റ്റേഷനിലെ പൊലീസും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.