ആലപ്പുഴ: വീടിന്റെ മുന്നിലൂടെ മീനേ... എന്ന് വിളിച്ചു കൂവി മത്സ്യ കച്ചവടം നടത്തുന്നത് ഇഷ്ടമായില്ല. മത്സ്യ വിൽപ്പനക്കാരന് മർദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. നഗരസഭ സക്കറിയാ വാർഡിൽ ദേവസ്വംപറമ്പിൽ സിറാജ് (27) ആണ് അറസ്റ്റിലായത്. ഇരുചക്രവാഹനത്തിൽ മത്സ്യക്കച്ചവടം നടത്തുന്ന വെളിയിൽ വീട്ടിൽ ബഷീറിനാണ് (50) പട്ടിക കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ രാവിലെ 10.30-നായിരുന്നു സംഭവം.
സിറാജിന്റെ വീടിന്റെ മുന്നിലുള്ള റോഡിൽക്കൂടി മത്സ്യകച്ചവടക്കാർ എല്ലാ ദിവസവും മീനേ.. മീനേ.. എന്ന് ഉച്ചത്തിൽ വിളിച്ചാണ് പോവുക. ഇതിൽ കലിപൂണ്ടാണ് ആക്രമണമെന്ന് പറയുന്നു.
ഉച്ചത്തിൽ കൂവി വിളിക്കുന്നതിനാൽ ചെയ്തുകൊണ്ടിരിക്കുന്ന ജോലികളിൽനിന്നു ശ്രദ്ധ മാറിപോകുന്നുവെന്നാണ് സിറാജ് പൊലീസിന് നൽകിയ മൊഴി. സിറാജിന് ജോലിയൊന്നും ഇല്ലെന്ന് പൊലീസ് പറയുന്നു.
സിറാജിന്റെ ആക്രമണത്തിൽ മുതുകിലും കൈക്കും പരിക്കേറ്റ ബഷീർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.